print edition പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ

തെഹ്‌റാൻ/വാഷിങ്‌ടൺ/ മസ്‌കത്ത്: താൽക്കാലിക വെടിനിർത്തൽ കരാർ ലംഘിച്ച് അമേരിക്ക നടത്തിയ ആക്രമണങ്ങളും ഇറാന്റെ തിരിച്ചടിയും പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാക്കി. തുടർച്ചയായ രണ്ടാം ദിവസവും ഇറാനെ യുഎസ് ആക്രമിച്ചതോടെ ബഹ്‌റൈനിലെയും കുവൈത്തിലെയും യുഎസ് സൈനികതാവളങ്ങളിലേക്ക് ഇറാൻ പ്രത്യാക്രമണം നടത്തി. ഹോർമുസിന്റെ പൂർണനിയന്ത്രണം 30 ദിവസത്തേക്ക് തങ്ങൾക്കായിരിക്കുമെന്ന് ഇറാൻ വിദേശമന്ത്രി അബ്ബാസ് അരാഗ്ചി പ്രഖ്യാപിച്ചതിന് പിന്നാലെ കപ്പൽ ഗതാഗതം സ്‌തംഭിച്ചു. ഒമാൻ തീരത്തെ ‘യുഎൻ രക്ഷാപാത’ താൽക്കാലികമായി അടച്ചു.
യുഎസും ഇസ്രയേലും കൊല്ലപ്പെടുത്തിയ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാരച്ചടങ്ങുകൾ ജൂലൈ നാലുമുതൽ നടത്താൻ ഇറാന്‍ ഒരുങ്ങുന്നതിനിടെയാണ് ഇസ്രയേലിന്റെ അമേരിക്കയുടെയും പ്രകോപനം. ഹോർമുസിൽ സിംഗപ്പുർ ചരക്കുകപ്പലിനുനേരെ ഡ്രോൺ ആക്രമണം ഉണ്ടായതിനു പിന്നാലെ ആക്രമണം തുടങ്ങിയ യുഎസ് ഇറാനിലെ ഖ്വാഷം ദ്വീപ്, സിരിക്, ബന്ദർ -ഇ ലെംഗെ എന്നിവിടങ്ങളിൽ തുടർച്ചയായ രണ്ടാംദിവസവും ബോംബിങ് നടത്തി. പിന്നാലെ, ബഹ്‌റൈനിലെയും കുവൈത്തിലെയും യുഎസ് സൈനിക താവളങ്ങൾക്കുനേരെ ഇറാൻ പ്രത്യാക്രമണം നടത്തി.
അമേരിക്ക കരാറുകൾ ലംഘിക്കുന്ന, വിശ്വസിക്കാൻ കൊള്ളാത്ത ശത്രുവാണെന്ന് ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് വക്താവ് ഹുസൈൻ മൊഹെബി പറഞ്ഞു. കൂടുതൽ ആക്രമണമുണ്ടായാൽ അതിശക്തമായ മറുപടി നൽകുമെന്നും സമാധാനചർച്ചകൾ പൂർണമായി സ്‌തംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ലെബനനിലെ ആക്രമണങ്ങൾ നിർത്താൻ യുഎസ് ഇസ്രയേലിനുമേൽ സമ്മർദം ചെലുത്തണമെന്നും ഇറാൻ ആവശ്യപ്പെട്ടു. യുഎസ് താവളങ്ങൾ പ്രവർത്തിപ്പിക്കാൻ അനുവദിക്കുന്ന അയൽരാജ്യങ്ങൾക്കെതിരെയും ഇറാൻ മുന്നറിയിപ്പ് നൽകി.











0 comments