യുദ്ധപ്പുകയിൽ ആഗോള വിപണി; ക്രൂഡ് ഓയിലിനും സ്വർണത്തിനും വില കുതിക്കുന്നു, ഓഹരി വിപണിയിൽ വൻ തകർച്ച

കൊച്ചി: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ആഗോള സാമ്പത്തിക വിപണി കനത്ത പ്രതിസന്ധിയിൽ. ഇറാൻ-ഇസ്രയേൽ സംഘർഷം ആഗോളതലത്തിൽ ക്രൂഡ് ഓയിൽ, സ്വർണം എന്നിവയുടെ വില വർധനയ്ക്കും ഓഹരി വിപണികളുടെ തകർച്ചയ്ക്കും കാരണമായി.
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ ചരക്ക് നീക്കം തടസ്സപ്പെട്ടതാണ് വിപണിയെ ആടിയുലയ്ക്കുന്നത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ വിതരണം തടസ്സപ്പെട്ടതോടെ ക്രൂഡ് ഓയിൽ വിലയിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായത്. ബാരലിന് 77 ഡോളറായിരുന്ന വില ഒറ്റയടിക്ക് 80 ഡോളറിലേക്ക് ഉയർന്നു.
ഗൾഫ് രാജ്യങ്ങളിലെ എണ്ണ റിഫൈനറികൾ ലക്ഷ്യമിട്ടുള്ള മിസൈൽ ആക്രമണങ്ങൾ വിതരണ ശൃംഖലയെ ബാധിച്ചിട്ടുണ്ട്. ഇറാനിൽ നിന്നുള്ള എണ്ണ വിതരണം പൂർണ്ണമായും നിലച്ചതും മറ്റ് ജിസിസി രാജ്യങ്ങളിലെ ഉൽപ്പാദനം തടസ്സപ്പെട്ടതും വരും ദിവസങ്ങളിൽ ഇന്ധനവില ഇനിയും ഉയരാൻ കാരണമാകും.
സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് നിക്ഷേപകർ ഒഴുകുന്നത് വില വർധനയ്ക്ക് കാരണമാകുന്നു. കഴിഞ്ഞ ദിവസം പവന് 1.30 ലക്ഷം രൂപ കടന്ന സ്വർണവിലയിൽ നേരിയ കുറവുണ്ടായെങ്കിലും വിപണിയിൽ കനത്ത അസ്ഥിരത തുടരുകയാണ്.
ഇന്ത്യൻ ഓഹരി വിപണിയായ സെൻസെക്‌സും നിഫ്റ്റിയും കനത്ത നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. ലണ്ടൻ, യൂറോപ്യൻ എക്സ്‌ചേഞ്ചുകളിലും സമാനമായ തകർച്ച ദൃശ്യമാണ്.
പ്രധാന കമ്പനികളുടെ ഓഹരികളെല്ലാം നഷ്ടം നേരിടുന്നതിനാൽ വരും ദിവസങ്ങളിലും വിപണിയിൽ തകർച്ച തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ഹോർമുസ് കടലിടുക്ക് വഴി ചരക്ക് നീക്കം നടത്തുന്ന എംഎസ്‌സി ഉൾപ്പെടെയുള്ള മുൻനിര ഷിപ്പിംഗ് കമ്പനികൾ താൽക്കാലികമായി സർവീസുകൾ നിർത്തിവെച്ചിട്ടുണ്ട്. ഇത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് ഇടയാക്കും.










0 comments