വിദ്യാർത്ഥി നേതാവ് കൊല്ലപ്പെട്ടു, ബംഗ്ലാദേശിൽ വീണ്ടും സംഘർഷം

ധാക്ക: ബംഗ്ലാദേശിൽ പ്രമുഖ യുവജന നേതാവ് ഷെരീഫ് ഉസ്മാൻ ഹാദിയുടെ മരണത്തെത്തുടർന്ന് രാജ്യത്ത് പരക്കെ സംഘർഷം ഉടലെടുക്കുന്നു. ഇൻഖിലാബ് മഞ്ച് വക്താവ് കൂടിയായ ഹാദിയുടെ മരണവാർത്ത പുറത്തുവന്നതോടെ ധാക്കയിൽ വ്യാപക പ്രതിഷേധം ഉയർന്നു.
ഇൻഖിലാബ് മഞ്ച് പ്രവർത്തകരും വിദ്യാർത്ഥികളും ധാക്കയിലെ ഷാബാഗ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ തടിച്ചുകൂടി. കുറ്റവാളികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ടു. ആഭ്യന്തര ഉപദേഷ്ടാവ് റിട്ട. ലഫ്റ്റനന്റ് ജനറൽ ജഹാംഗീർ ആലം ചൗധരിയുടെ രാജി ആവശ്യപ്പെടുകയും ചെയ്തു.
പ്രമുഖ ബംഗ്ലാദേശ് പത്രമായ പ്രഥം അലോയുടെ ധാക്കയിലെ ഓഫീസിന് നേരെയും ആക്രമണമുണ്ടായി. ഓഫീസിലേക്ക് ഇരച്ചുകയറിയ ജനക്കൂട്ടം കെട്ടിടം അടിച്ചുതകർക്കുകയും തീയിടുകയും ചെയ്തു.
ഹാദിയുടെ മരണത്തിൽ ഇടക്കാല സർക്കാരിന്റെ തലവൻ മുഹമ്മദ് യൂനുസ് ദുഃഖം രേഖപ്പെടുത്തി. ഹാദിയെ വിപ്ലവത്തിന്റെ നിർഭയനായ പോരാളി എന്നാണ് യൂനുസ് വിശേഷിപ്പിച്ചത്.
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അധികാരത്തിൽനിന്ന് പുറത്തേക്ക് നയിച്ച വിദ്യാർത്ഥി പ്രക്ഷോഭത്തിന് മുന്നിൽ ഉണ്ടായിരുന്ന നേതാവാണ് ഷെരീഫ് ഉസ്മാൻ ഹാദി. മുഖം മൂടി ധിരിച്ചെത്തിയവർ ശിരസിന് നേരെ വെടിയുതിർത്താണ് കൊലപ്പെടുത്തിയത്. സിംഗപ്പൂരിലെ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല.










0 comments