print edition വെനസ്വേല ഭൂകമ്പം: ആറാം നാൾ മൂന്ന് വയസ്സുകാരൻ ജീവിതത്തിലേക്ക്

തകർന്നടിഞ്ഞ കോൺക്രീറ്റ് പാളികൾക്കിടയിൽനിന്ന് രക്ഷപ്പെടുത്തിയ ക്ലീബർ മൊറാൻ ആശുപത്രിയിൽ
കരാക്കസ്: ഭൂകമ്പത്തിൽ തകർന്നടിഞ്ഞ വെനസ്വേലയിൽ നിന്ന് ലോകത്തിന്റെ കണ്ണ് നിറയ്ക്കുന്ന അത്ഭുതക്കാഴ്‌ച. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആരും ജീവനോടെ ബാക്കിയുണ്ടാകില്ലെന്ന് ഉറപ്പിച്ച ആറാം നാൾ, മൂന്ന് വയസ്സുകാരൻ മണ്ണിനടിയിൽനിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്നു.
ലാ ഗ്വൈറയിലെ തകർന്നടിഞ്ഞ കോൺക്രീറ്റ് പാളികൾക്കിടയിൽ നിന്ന് ക്ലീബർ മൊറാൻ എന്ന കുട്ടിയെ ജോർദാൻ രക്ഷാപ്രവർത്തകർ കൈകളിൽ കോരിയെടുക്കുമ്പോൾ, കാണാതായവരുടെ ബന്ധുക്കൾക്ക് അത് നൽകുന്നത് പുതിയ പ്രതീക്ഷകളാണ്.
ആറ് പകലും രാത്രിയും വിശപ്പും ദാഹവുമറിഞ്ഞ്, കോൺക്രീറ്റ് അവശിഷ്‌ടങ്ങൾക്കിടയിൽ ഒറ്റയ്‌ക്കായ കുഞ്ഞിന്റെ രക്ഷപ്പെടൽ അത്ഭുതമാണ്. കരാക്കസിലെ ആശുപത്രിയിലേക്ക് മാറ്റിയ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
ഇരട്ട ഭൂകമ്പങ്ങളിൽ മരിച്ചവരുടെ എണ്ണം 1,943 ആയി. ഇനിയും നൂറുകണക്കിന് പേരെ കണ്ടെത്താനുണ്ട്. ഏകദേശം 58,870 കെട്ടിടങ്ങൾ തകർന്നു. ദുരന്തബാധിത പ്രദേശങ്ങളിൽ ഭക്ഷണത്തിനും പാർപ്പിടത്തിനുമായി പതിനായിരങ്ങൾ വലയുകയാണെന്നും പട്ടിണി രൂക്ഷമായതോടെ പലയിടങ്ങളിലും സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ടെന്നും യുഎൻ മുന്നറിയിപ്പ് നൽകി.











0 comments