ഭൂകമ്പത്തിൽ നടുങ്ങി വെനസ്വേല
print edition "എങ്ങും ഇരുട്ടായിരുന്നു,നിലവിളി ഇപ്പോഴും'

കരാക്കസിൽ ഭൂകമ്പത്തിൽ തകർന്നടിഞ്ഞ കെട്ടിടത്തിൽനിന്ന് രക്ഷാപ്രവർത്തകർ ആളുകളെ മാറ്റുന്നു
കരാക്കസ് : "പെട്ടെന്നാണ് വീടിന്റെ ഭിത്തി വിറയ്ക്കാനും മേൽക്കൂര തകർന്നു വീഴാനും തുടങ്ങിയത്. എങ്ങും ഇരുട്ടായിരുന്നു, കുട്ടികളുടെ നിലവിളി ഇപ്പോഴും എന്റെ കാതുകളിലുണ്ട്. ജീവനോടെ പുറത്തെത്തുമെന്ന് കരുതിയതേയല്ല'– ഭൂകമ്പത്തിൽ തകർന്നടിഞ്ഞ ലാ ഗ്വൈറയിലെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്നു രക്ഷാപ്രവർത്തകർ അത്ഭുതകരമായി പുറത്തെടുത്ത യുവാവിന്റെ വാക്കുകൾ. ഒരുനിമിഷം കൊണ്ട് ദുരന്തം തട്ടിയെടുത്ത ജീവിതങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ഓർമകളിൽ പകച്ചുനിൽക്കുകയാണ് വെനസ്വേലയിലെ ഭൂകന്പബാധിത പ്രദേശങ്ങൾ.
ഇരട്ട ഭൂചലനങ്ങളും പിന്നാലെയുണ്ടായ നൂറിലധികം തുടർചലനങ്ങളും രാജ്യത്തെ ഞെട്ടിച്ചു. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് ലാ ഗ്വൈറ സംസ്ഥാനത്താണ്. തലസ്ഥാനമായ കരാക്കസ് ഉൾപ്പെടുന്ന ഗ്രേറ്റർ കരാക്കസിൽ മാത്രം പത്ത് ബഹുനില കെട്ടിടങ്ങളാണ് തകർന്നത്. ജനവാസകേന്ദ്രങ്ങൾ നിമിഷനേരംകൊണ്ട് കോൺക്രീറ്റ് ശവപ്പറമ്പുകളായി.
വൻകിട യന്ത്രങ്ങൾ ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കാനുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുന്നു. യുഎന്നിന്റെ പ്രത്യേക പരിശീലനം ലഭിച്ച അന്താരാഷ്ട്ര രക്ഷാപ്രവർത്തകരും ദുരന്തഭൂമിയിലേക്ക് എത്തി. ആക്-ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് 20 കോടി യുഎസ് ഡോളറിന്റെ പുനർനിർമാണ ഫണ്ട് പ്രഖ്യാപിച്ചു. തകർന്ന വീടുകളും ആശുപത്രികളും അടിസ്ഥാന സൗകര്യങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ പുനർനിർമ്മിക്കാനാണ് തുക. തൊഴിൽ നഷ്ടപ്പെട്ടവർക്കും ചെറുകിട വ്യാപാരികൾക്കും പ്രത്യേക സാമ്പത്തിക പാക്കേജും പ്രഖ്യാപിച്ചു.











0 comments