ഹോർമുസ് കടലിടുക്കിലെ സംഘർഷം; ഇറാനിൽ വ്യോമാക്രമണം, പശ്ചിമേഷ്യയിൽ ആശങ്ക

പ്രതീകാത്മക ചിത്രം
തെഹ്‌റാൻ : പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് കനത്ത തിരിച്ചടി. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത തർക്കങ്ങളുടെ പേരിൽ ഇറാനിലെ തീരദേശ നഗരങ്ങൾക്ക് നേരെ അമേരിക്കൻ സൈന്യത്തിന്റെ വൻ വ്യോമാക്രമണം. ചൊവ്വാഴ്ച ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയ മൂന്ന് ചരക്കുകപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന് ആരോപിച്ചാണ് യുഎസ് സെൻട്രൽ കമാൻഡ് ഈ സൈനിക നീക്കം നടത്തിയത്.
ഇറാനുമായുള്ള താൽക്കാലിക വെടിനിർത്തൽ കരാർ ഫലത്തിൽ അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ച് മണിക്കൂറുകൾക്കകമാണ് ആക്രമണമുണ്ടായത്. അമേരിക്കയുടെ വ്യോമാക്രമണം ഇറാന്റെ തെക്കൻ തീരദേശ നഗരങ്ങളെ വൻതോതിൽ പിടിച്ചുകുലുക്കുകയും പലയിടങ്ങളിലും വൈദ്യുതി ബന്ധം പൂർണമായി തകർക്കുകയും ചെയ്തു. ഇതിന് ശക്തമായ മറുപടിയായി യുഎസ് സൈനിക താവളങ്ങളുള്ള കുവൈറ്റിലും ബഹ്‌റൈനിലും ഇറാൻ രണ്ടാം ദിവസവും മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി. തങ്ങൾക്ക് നേരെ വന്ന മിസൈലുകളും ഡ്രോണുകളും തകർത്തതായി കുവൈറ്റ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഖത്തർ താൽക്കാലികമായി കടുത്ത സുരക്ഷാ മുന്നറിയിപ്പ് നൽകിയെങ്കിലും പിന്നീട് അത് പിൻവലിച്ചു.
ചൊവ്വാഴ്ച നടത്തിയതിനേക്കാൾ വലിയ തോതിലുള്ള ആക്രമണങ്ങളാണ് ബുധനാഴ്ച ഇറാനിൽ നടത്തിയതെന്ന് യുഎസ് വക്താക്കൾ സ്ഥിരീകരിച്ചു. കപ്പലുകൾ ബോംബിട്ട് തകർത്ത ഇറാന്റെ നടപടിക്കുള്ള പ്രതികാരമാണിതെന്നും ഇത് ആവർത്തിച്ചാൽ കാര്യങ്ങൾ കൂടുതൽ വഷളാകുമെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചു. എണ്ണ വിപണി ഉൾപ്പെടെയുള്ളവയുടെ സുരക്ഷ ഉറപ്പാക്കാൻ ഈ നടപടികൾ വേഗത്തിൽ അവസാനിക്കുമെന്നും ഇതൊരു പൂർണമായ യുദ്ധത്തിലേക്ക് വഴിമാറില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തുർക്കിയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിക്കിടെ ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. ആക്രമണങ്ങളെത്തുടർന്ന് ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ഒരു ശതമാനം ഉയർന്ന് ബാരലിന് 78.80 ഡോളറിലെത്തിയിട്ടുണ്ട്.
ഭീഷണികളിലൂടെയും കരാറുകൾ ലംഘിക്കുന്നതിലൂടെയും ഇനിമേൽ രക്ഷപ്പെടാനാകില്ലെന്ന് അമേരിക്ക മനസ്സിലാക്കേണ്ടതുണ്ടെന്നും ആക്രമിച്ചാൽ ശക്തമായ പ്രത്യാക്രമണം നേരിടേണ്ടി വരുമെന്നും ഇറാന്റെ മുഖ്യ വക്താവ് മുഹമ്മദ് ബാഖർ ഖാലിബാഫ് മുന്നറിയിപ്പ് നൽകി. ഇറാന്റെ മേൽനോട്ടത്തിലും ക്രമീകരണങ്ങളിലും മാത്രമേ ഹോർമുസ് കടലിടുക്ക് ഇനി തുറക്കൂ എന്നും യുഎസിന്റെ ഭീഷണികൾക്ക് വഴങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഫെബ്രുവരി 28ന് യുഎസ്-ഇസ്രയേൽ സഖ്യം ഇറാനെ ആക്രമിച്ചതോടെയാണ് പശ്ചിമേഷ്യയിൽ യുദ്ധം ആരംഭിച്ചത്. തുടർന്ന് ജൂൺ 17ന് ഒപ്പുവെച്ച താൽക്കാലിക ധാരണാപത്രം ഒരു സ്ഥിരമായ സമാധാന കരാറിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾക്കാണ് പുതിയ ആക്രമണങ്ങളോടെ തിരിച്ചടിയേറ്റത്.
ഹോർമുസ് കടലിടുക്ക് മുതൽ ഒമാൻ ഉൾക്കടൽ വരെയുള്ള ഇറാന്റെ തെക്കൻ തീരപ്രദേശങ്ങളിലാണ് യുഎസ് പ്രധാനമായും ആക്രമണം നടത്തിയത്. ഇറാന്റെ ഏറ്റവും വലിയ വാണിജ്യ തുറമുഖവും ഐആർജിസിയുടെ പ്രധാന നാവിക താവളവുമായ ബന്ദർ അബ്ബാസ്, പാകിസ്താൻ അതിർത്തിയോട് ചേർന്നുള്ള തീരദേശ നഗരങ്ങളായ കൊണാരക്, ചബഹാർ എന്നിവടങ്ങളിലാണ് ബോംബാക്രമണമുണ്ടായത്. ചബഹാറിലെ മാരിടൈം ട്രാഫിക് കൺട്രോൾ ടവറിന് ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
തെക്കുകിഴക്കൻ നഗരമായ ഇറാൻഷഹറിലെ വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ ഒരു അഗ്നിശമന സേനാംഗം കൊല്ലപ്പെട്ടു. വടക്കൻ ഇറാനിലെ അഖ്വാലയ്ക്ക് സമീപമുള്ള റെയിൽവേ പാലവും തകർക്കപ്പെട്ടിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനുള്ള ഇറാന്റെ അവകാശത്തെ ചോദ്യം ചെയ്യുന്നതാണ് യുഎസിന്റെ നടപടിയെന്നും ഇത് മുൻപ് ഒപ്പുവെച്ച താൽക്കാലിക ധാരണാപത്രത്തിന്റെ ലംഘനമാണെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് കുറ്റപ്പെടുത്തി.
യുഎസിനുള്ള മറുപടിയായി ആണവ വ്യാപന നിരോധന കരാറിൽ
നിന്ന് പിന്മാറുന്നതും ചെങ്കടലിന്റെ പ്രവേശന കവാടമായ ബാബ്-എൽ-മന്ദേബ് കടലിടുക്ക് അടച്ചുപൂട്ടുന്നതും ഉൾപ്പെടെയുള്ള കടുത്ത തീരുമാനങ്ങൾ ഇറാന്റെ പരിഗണനയിലുണ്ടെന്ന് പാർലമെന്റ് സുരക്ഷാ സമിതി വക്താവ് വ്യക്തമാക്കി. യുഎസിന്റെ ആക്രമണം ഐക്യരാഷ്ട്രസഭയുടെ ചട്ടങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് കാണിച്ച് ഇറാൻ യുഎൻ രക്ഷാസമിതിക്ക് കത്തയച്ചിട്ടുണ്ട്.











0 comments