ഇറാന് മേൽ വീണ്ടും യുഎസ് വ്യോമാക്രമണം; ഉപരോധം ലംഘിച്ച കപ്പലിന് നേരെ വെടിവെപ്പ്

യുഎസ് കഴിഞ്ഞദിവസം ഇറാനിൽ നടത്തിയ വ്യോമാക്രമണം
വാഷിംഗ്ടൺ/തെഹ്‌റാൻ: മിഡിൽ ഈസ്റ്റിൽ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങൾക്ക് തിരിച്ചടി നൽകിക്കൊണ്ട് ഇറാന് നേരെ വീണ്ടും ശക്തമായ വ്യോമാക്രമണവുമായി അമേരിക്ക. ചർച്ചകൾ മന്ദഗതിയിലായതിൽ പ്രകോപിതനായ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇറാൻ ഇതിന് വലിയ വില നൽകേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് ആക്രമണം.
ഇറാന്റെ തുടർച്ചയായ ആക്രമണങ്ങൾക്കുള്ള മറുപടിയായാണ് ഇതെന്നും ഇറാനിലെ ഒന്നിലധികം കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് യുഎസ് സെൻട്രൽ കമാൻഡ് പുതിയ റൗണ്ട് ബോംബാക്രമണം നടത്തിയതെന്നും യുഎസ് സൈന്യം സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് ആർമിയുടെ അപ്പാച്ചെ ഹെലികോപ്റ്റർ തകർന്നുവീണ സംഭവത്തിന് പിന്നിൽ ഇറാനാണെന്ന് ട്രംപ് ആരോപിച്ചിരുന്നു.
ഇതിന് പിന്നാലെ കഴിഞ്ഞ ദിവസവും യുഎസ് ഇറാനെതിരെ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ബുധനാഴ്ചയും കനത്ത ആക്രമണം ഉണ്ടായത്. യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ ഉടമ്പടി ഒപ്പിടണമെന്ന് ട്രംപ് ആവശ്യപ്പെടുമ്പോഴും, ട്രംപിന്റെ പരസ്പരവിരുദ്ധമായ നിലപാടുകൾ പ്രതിസന്ധി രൂക്ഷമാക്കുകയാണ്.
ദിവസങ്ങൾക്കുള്ളിൽ സമാധാന കരാറിലെത്താമെന്ന് ഈ ആഴ്ച ആദ്യം പറഞ്ഞ ട്രംപാണ് ഇപ്പോൾ വീണ്ടും യുദ്ധപ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുന്നത്. ബുധനാഴ്ച പുലർച്ചെ യുഎസ് നടത്തിയ ആക്രമണങ്ങൾ ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെയും റഡാർ നിലയങ്ങളെയുമാണ് ലക്ഷ്യമിട്ടതെങ്കിലും സിവിൽ മേഖലകളിലും വലിയ നാശനഷ്ടമുണ്ടായി.
ദക്ഷിണ ഇറാനിയൻ നഗരമായ സിരിക്കിലെ രണ്ട് പ്രധാന കുടിവെള്ള സംഭരണികൾ യുഎസ് ബോംബാക്രമണത്തിൽ തകർന്നതായി ടെഹ്റാൻ അറിയിച്ചു. ഇതോടെ ഇരുപതിനായിരത്തോളം പ്രദേശവാസികളുടെ കുടിവെള്ള വിതരണം പൂർണ്ണമായും തടസ്സപ്പെട്ടു.
യുഎസ് ആക്രമണത്തിന് പിന്നാലെ പ്രാദേശിക യുഎസ് സഖ്യകക്ഷികളായ കുവൈറ്റ്, ബഹ്റൈൻ, ജോർദാൻ എന്നിവിടങ്ങളിലേക്ക് ഇറാൻ മിസൈൽ ആക്രമണം നടത്തി. അമേരിക്കയുടേത് ഇറാന്റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.










0 comments