റഷ്യയുടെ പതാകയുള്ള എണ്ണ ടാങ്കർ അമേരിക്ക പിടിച്ചെടുത്തു

വാഷിങ്ടൺ: റഷ്യയുടെ പതാകയുള്ള എണ്ണ ടാങ്കർ അമേരിക്ക പിടിച്ചെടുത്തു. രണ്ടാഴ്ചയിലേറെയായി കപ്പൽ പിന്തുടർന്നതിനു ശേഷം വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ വച്ചാണ് കപ്പൽ പിടിച്ചെടുത്തത്. വെനസ്വേലിയൻ ബന്ധം ആരോപിച്ചായിരുന്നു നടപടി. നാവിക സേനയുടെ അകമ്പടിയോടെ കപ്പലിനെ സംരക്ഷിക്കാൻ മോസ്കോ ശ്രമിച്ചുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഈ നീക്കം.
പിടിച്ചെടുത്ത എണ്ണ ടാങ്കറിലെ റഷ്യൻ പൗരന്മാരോട് മാനുഷികവും മാന്യവുമായ പെരുമാറ്റം ഉറപ്പാക്കണെമെന്നും അവരുടെ അവകാശങ്ങളെയും താൽപ്പര്യങ്ങളെയും ബഹുമാനിക്കണമെന്നും റഷ്യയുടെ വിദേശകാര്യ മന്ത്രാലയം അമേരിക്കയോട് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
1982 ലെ ഐക്യരാഷ്ട്രസഭയുടെ സമുദ്ര നിയമ കൺവെൻഷൻ അനുസരിച്ച് മറ്റ് രാജ്യങ്ങളുടെ അധികാരപരിധിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കപ്പലുകൾ പിടിച്ചെടുക്കാൻ ഒരു രാജ്യത്തിനും അവകാശമില്ലെന്ന് മന്ത്രാലയം പറഞ്ഞു. അമേരിക്ക ഈ കൺവെൻഷൻ അംഗീകരിച്ചിട്ടില്ലെങ്കിലും അതിന്റെ വ്യവസ്ഥകൾ നിയമമായി പൊതുവെ അംഗീകരിക്കുന്നുവെന്നത് ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
അമേരിക്കൻ സൈന്യത്തിന്റെ യൂറോപ്യൻ കമാൻഡ് കപ്പൽ പിടിച്ചെടുത്തത് സ്ഥിരീകരിച്ചുകൊണ്ട് എക്‌സിൽ കുറിപ്പ് പങ്കുവച്ചു. അമേരിക്കയുടെ ഉപരോധങ്ങൾ ലംഘിച്ചുവെന്നാരോപിച്ചാണ് നടപടി. നീതിന്യായ വകുപ്പ്, ആഭ്യന്തര സുരക്ഷാ വകുപ്പ്, പ്രതിരോധ വകുപ്പ് എന്നിവ സംയുക്തമായി ടാങ്കർ പിടിച്ചെടുത്തെന്നാണ് പ്രസ്താവനയിൽ പറയുന്നത്. അതേസമയം, അമേരിക്ക ഒഴികെയുള്ള രാജ്യങ്ങളുടെ ഉത്പ്പെന്നങ്ങൾ വാങ്ങുന്നതിന് വെനസ്വേലയ്ക്ക് ഡൊണാൾഡ് ട്രംപ് വിലക്കേർപ്പെടുത്തി.










0 comments