അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റിനും അഭിഭാഷകനുമെതിരെ പ്രതികാരവുമായി അമേരിക്ക

വാഷിങ്ടൺ: അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ നടത്തുന്ന നീക്കങ്ങൾ തടയണമെന്നാവശ്യപ്പെട്ട് ഹ്യൂമൻ റൈറ്റ്സ് വാച്ച് ഉൾപ്പെടെ സംഘടനകൾ ന്യൂയോര്‍ക് സതേൺ ഡിസ്ട്രിക്റ്റ് കോടതിയെ സമീപിച്ചിതിന് പിന്നാലെ പ്രതികാര നടപടികൾ കടുപ്പിച്ച് അമേരിക്ക. ഐസിസി പ്രസിഡന്റിനും അഭിഭാഷകനും എതിരെ ഉപരോധം പ്രഖ്യാപിച്ചു. തങ്ങളുടെ അധികാര പരിധി അംഗീകരിക്കാത്ത രാജ്യങ്ങളിലെ തലവൻമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരെ നടപടികൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ എന്നാണ് വിശദീകരണം.
ഐ സി സി പ്രസിഡന്റും ജപ്പാൻ സ്വദേശിയുമായ ടൊമോകോ അകാനെ, മുതിർന്ന വിചാരണ അഭിഭാഷകനും സെനഗൽ സ്വദേശിയുമായ അബ്ദുള്ളായെ സെയി എന്നിവര്‍ക്കെതിരെയാണ് പുതിയ ഉപരോധം. വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയാണ് നടപടി പ്രഖ്യാപിച്ചത്.
കോടതിയുടെ പ്രവര്‍ത്തനങ്ങൾ
മരവിപ്പിക്കാൻ
2025 ഫെബ്രുവരി 6-ന് ട്രംപ് പുറപ്പെടുവിച്ച 'എക്സിക്യൂട്ടീവ് ഓർഡർ 14203' അടിസ്ഥാനമാക്കിയാണ് നിലവിലെ ഉപരോധങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ഉത്തരവോടെ, ഐസിസിയിലെ 18 ജഡ്ജിമാരിൽ ഒമ്പത് പേർക്കെതിരെയും രണ്ട് ഡെപ്യൂട്ടി പ്രോസിക്യൂട്ടർമാർക്കും മുൻ ചീഫ് പ്രോസിക്യൂട്ടർക്കും എതിരെയും അമേരിക്കൻ ഉപരോധം നിലവിൽ വന്നിരിക്കയാണ്. നെതന്യാഹുവിന് എതിരെ അറസ്റ്റ് വാറണ്ട് പുറത്തിറക്കിയ കരീംഖാനെ ആരോപണങ്ങളുടെ മറവിൽ പുറത്താക്കിയതും വിവാദമായിരുന്നു.
Related News
യു എസ് ഇസ്രയേൽ
വംശഹത്യയെ എതിര്‍ത്തു
ഗാസയിൽ തുടരുന്ന വംശഹത്യാ നപടികൾ മുൻനിര്‍ത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് എന്നിവര്‍ക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതാണ് പ്രതികാര നീക്കത്തിന് പിന്നിൽ.
വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രായേലി കുടിയേറ്റങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളും അഫ്ഗാനിസ്ഥാനിലെ യു എസ് സൈനികരുടെ ഇടപെടലുകളെക്കുറിച്ചുള്ള അന്വേഷണങ്ങളും അമേരിക്കയെയും ഇസ്രയേലിനെയും പ്രതിരോധത്തിലാക്കിയിരുന്നു. ഒരു രാജ്യത്തെ പ്രാദേശിക കോടതികൾ ഇത്തരം വിഷയങ്ങളിൽ ഇടപെടാതിരിക്കുമ്പോഴാണ് അന്താരാഷ്ട്ര കോടതി നടപടി എടുക്കുന്നത്.
പ്രതിഷേധങ്ങൾ
മുന്നറിയിപ്പുകൾ
അമേരിക്കൻ നീക്കം സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥയ്ക്ക് നേരെ നടന്ന കടന്നുകയറ്റവും അന്താരാഷ്ട്ര നിയമവാഴ്ച തകരാൻ ഇടയാക്കുന്ന നടപടിയുമാണിതെന്ന് ഐസിസി പ്രതികരിച്ചു. ഉപരോധം നേരിടുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ വരെ വ്യവസ്ഥ ചെയ്യുന്നുണ്ട്.
യു എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും ഹ്യൂമൻ റൈറ്റ്സ് ഹൈക്കമ്മീഷണർ ഫോൾക്കർ തുർക്കും ഉപരോധം ഉടനടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. യൂറോപ്യൻ കമ്മീഷൻ അധ്യക്ഷ ഉർസുല വോൺ ഡെർ ലെയ്ൻ, ജർമ്മനി, നെതർലൻഡ്സ് എന്നീ രാജ്യങ്ങളും ഐസിസിയുടെ നിഷ്പക്ഷതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. ഉപരോധത്തിൽ ജപ്പാൻ കടുത്ത എതിര്‍പ്പ് അറിയിച്ചു.
എന്നാൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കൻ നടപടി സ്വാഗതം ചെയ്തു. ഐസിസിക്കെതിരെ കടുത്ത വാക്കുകൾ ഉപയോഗിക്കയും ചെയ്തു.










0 comments