യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷം; അമേരിക്കൻ സൈനികരുടെ മരണസംഖ്യ നാലായി

പ്രതീകാത്മക ചിത്രം
വാഷിങ്ടൺ: ഇറാന്റെ പ്രാരംഭ ആക്രമണങ്ങളിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു സൈനികൻ കൂടി കൊല്ലപ്പെട്ടു. ഇതോടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം നാലായി. നിരവധി പേർക്ക് ചെറിയ പരിക്കുകളുണ്ട്. യു എസ് സൈനികർ പ്രവർത്തനങ്ങൾ തുടരുകയാണെന്നും ശക്തമായി തിരിച്ചടിക്കുകയാണെന്നും യു എസ് സെൻട്രൽ കമാൻഡ് എക്സിൽ കുറിച്ചു.
ഇറാനുമായുള്ള യുദ്ധത്തിൽ മൂന്ന് യുഎസ് സൈനികരുടെ മരണം പെന്റഗൺ ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയും ഭരണകൂടത്തിലെ മറ്റ് 40 മുതിർന്ന അംഗങ്ങളും ഇതേ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ലക്ഷ്യങ്ങൾ പൂർത്തിയാകും വരെ സൈനിക നടപടി തുടരുമെന്നും, യുദ്ധം ഏകദേശം നാല് ആഴ്ചയോ അതിൽ കുറവോ സമയം കൊണ്ട് അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോൺൾഡ് ട്രംപ് അറിയിച്ചു.
അതേസമയം, ഒമാൻ തീരത്ത് എണ്ണ ടാങ്കറിന് നേരെ ഉണ്ടായ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ ക്രൂ അംഗങ്ങൾ കൊല്ലപ്പെട്ടു. മസ്‌കത്ത് ഗവർണറേറ്റ് തീരത്തുനിന്ന് ഏകദേശം 52 നോട്ടിക്കൽ മൈൽ അകലെ സഞ്ചരിക്കുകയായിരുന്ന 'എംകെഡി വിയോം' (MKD VIOM) എന്ന ടാങ്കറിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ റിപ്പോർട്ട് ചെയ്തു.
സ്ഫോടകവസ്തുക്കൾ നിറച്ച ഒരു ബോട്ട് ടാങ്കറിലേക്ക് ഇടിച്ചുകയറിയതിനെത്തുടർന്ന് കപ്പലിന്റെ എൻജിൻ റൂമിൽ ശക്തമായ തീപിടുത്തവും സ്ഫോടനവുമുണ്ടായി. ഏകദേശം 59,463 മെട്രിക് ടൺ ചരക്കുമായി പോവുകയായിരുന്ന കപ്പലിൽ ആകെ 21 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 16 ഇന്ത്യക്കാരും, നാല് ബംഗ്ലാദേശി പൗരന്മാരും, ഒരു ഉക്രേനിയൻ പൗരനും ഉൾപ്പെടുന്നു. 18 പേരെ കപ്പലിൽ നിന്ന് സുരക്ഷിതമായി ഒഴിപ്പിച്ചു.










0 comments