print edition യുഎസ്–-ഇറാൻ ചർച്ച പ്രതിസന്ധിയിൽ

തെഹ്‌റാൻ: ജൂണിൽ ഒപ്പുവച്ച താൽക്കാലിക സമാധാന കരാറിന്റെ കാലാവധി അവസാനിക്കാൻ മൂന്നുദിവസം ബാക്കിനിൽക്കേ യുഎസ്–-ഇറാൻ ചർച്ച പ്രതിസന്ധിയിൽ. കരാറിലെ വ്യവസ്ഥകൾ ഏകപക്ഷീയമായി ലംഘിച്ച അമേരിക്കയുടെ മുന്നിൽവച്ച ഉപാധികളിൽ ഇറാൻ ഉറച്ചുനിൽക്കുകയാണ്.
തങ്ങളുടെ ആറിന ആവശ്യങ്ങൾ അംഗീകരിക്കാതെ ഒത്തുതീർപ്പിനില്ലെന്നും ഹോർമൂസ് കടലിടുക്ക് തുറക്കില്ലെന്നും ഇറാൻ നേതൃത്വം വ്യക്തമാക്കി. ഹോർമുസ് തുറന്നാൽ യുദ്ധം നിർത്താമെന്നും ആണവകരാർ ഉൾപ്പെടെ മറ്റൊന്നും വേണ്ടെന്നുമാണ് അമേരിക്കയുടെ ഇപ്പോഴത്തെ നിലപാട്.
എന്നാൽ, യുദ്ധത്തിൽ സംഭവിച്ച നാശനഷ്ടങ്ങൾക്ക് യുഎസ് നഷ്ടപരിഹാരം നൽകിയാൽ മാത്രമേ കടലിടുക്ക് വീണ്ടും തുറക്കൂ എന്ന് ഇറാൻ ആവർത്തിച്ചു. യുദ്ധത്തിൽ അമേരിക്കക്കാർ കൊല്ലപ്പെട്ടതിന് ഇറാനാണ് തങ്ങൾക്ക് നഷ്ടപരിഹാരം നൽകേണ്ടതെന്ന വിചിത്രമായ വാദവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി.
കടലിടുക്കിന്റെ പൂർണ നിയന്ത്രണം നിലവിൽ യുഎസ് നാവികസേനയുടെ കൈകളിലാണെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. അതേസമയം, ഹോർമൂസ് കടലിടുക്കിലൂടെ ഒമാനുമായി ചേർന്ന് പുതിയ കപ്പൽപ്പാത നിശ്ചയിക്കുന്നതിനുള്ള അന്തിമ കരാറിലേക്ക് തങ്ങൾ അടുക്കുകയാണെന്ന് ഇറാൻ വ്യക്തമാക്കി.









0 comments