അമേരിക്കയും ഇറാനും ഒപ്പുവെച്ച ധാരണാപത്രത്തിന്റെ കാലാവധി തിങ്കളാഴ്ച അവസാനിക്കും

വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവെച്ച 60 ദിവസത്തെ വെടിനിർത്തൽ ധാരണാപത്രത്തിന്റെ കാലാവധി തിങ്കളാഴ്ച അവസാനിക്കും. കരാർ നീട്ടുന്ന കാര്യത്തിലോ തുടർചർച്ചകളിലോ ഇതുവരെ ധാരണയായിട്ടില്ലാത്തതിനാൽ പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുമോ എന്ന ആശങ്കയുമുയരുന്നുണ്ട്.
അമേരിക്ക കരാർ ലംഘിച്ചെന്നും നിലവിൽ ഔദ്യോഗിക ചർച്ചകൾ ഒന്നും നടക്കുന്നില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിനായി ഒമാനുമായി ചേർന്ന് പുതിയ പാത ഒരുക്കുന്നുണ്ടെന്നും കടലിടുക്ക് തുറക്കുന്നത് യുഎസ് ഉപാധികൾ പാലിക്കുന്നതിനെ ആശ്രയിച്ചിരിക്കുമെന്നും ഇറാൻ അറിയിച്ചു.
മാസങ്ങൾ നീണ്ട യുദ്ധവും വ്യാപാര തടസ്സങ്ങളും അവസാനിപ്പിക്കാൻ ജൂൺ 17-നാണ് ട്രംപും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും 14 നിർദ്ദേശങ്ങളുള്ള കരാറിൽ ഒപ്പുവെച്ചത്. എല്ലാ മേഖലകളിലും സൈനിക നടപടികൾ പൂർണമായി അവസാനിപ്പിക്കാൻ വ്യവസ്ഥ ചെയ്തിരുന്നു.
ഇറാനെതിരെയുള്ള ഉപരോധങ്ങൾ നീക്കുക, വിദേശത്ത് ഫ്രീസ് ചെയ്ത ഇറാൻ ഫണ്ടുകൾ വിട്ടുനൽകുക തുടങ്ങിയവയായിരുന്നു ഇറാന്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍. പകരം, ഹോർമുസ് കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്യാനും ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന ഉറപ്പ് പാലിക്കാനും ഇറാനും സമ്മതിച്ചിരുന്നു.
ഒപ്പുവെച്ച് ദിവസങ്ങൾക്കുള്ളിൽ പരസ്പരം വ്യവസ്ഥകൾ ലംഘിച്ചതായി ഇരുപക്ഷവും ആരോപിച്ചു. ജൂലൈ 7-ന് കരാർ അവസാനിച്ചതായി ട്രംപ് പ്രഖ്യാപിക്കുകയും ആക്രമണം തുടരുകയും ചെയ്തു. ഇതിന് പിന്നാലെ തങ്ങള്‍ മുന്നോട്ടുവെച്ച ധാരണകള്‍ റദ്ദാക്കിയതായി ഇറാനും വ്യക്തമാക്കുകയായിരുന്നു.










0 comments