യുഎസ് - ഇറാൻ പോര് കടുക്കുന്നു; ജോർദാനിലെ യുഎസ് താവളത്തിന് നേരെ മിസൈലാക്രമണം

Photo:NDTV
അമ്മാൻ : യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം കടുക്കുന്നതിനിടെ ജോർദാനിലെ യുഎസ് താവളം ലക്ഷ്യമിട്ട് ഇറാന്റെ വൻ മിസൈലാക്രമണം. വ്യാഴാഴ്ച ഇറാൻ വിക്ഷേപിച്ച എട്ട് ബാലിസ്റ്റിക് മിസൈലുകൾ വെടിവെച്ചിട്ടതായി ജോർദാൻ സൈന്യം അറിയിച്ചു.
ജോർദാനിലെ അൽ-അസ്റഖിലുള്ള യുഎസ് വ്യോമതാവളത്തിനും മിഡിൽ ഈസ്റ്റിലെ യുഎസ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിനും നേരെ 10 ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതായി ഇറാന്റെ റവല്യൂഷണറി ഗാർഡ്സ് സ്ഥിരീകരിച്ചു. യുഎസ് തങ്ങളുടെ ആക്രമണം തുടർന്നാൽ മേഖലയിലെ മറ്റ് അമേരിക്കൻ താവളങ്ങളും സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. സ്ട്രാറ്റജിക് മേഖലയായ ഹോർമുസ് കടലിടുക്കിനെച്ചൊല്ലി യുഎസും ഇറാനും തമ്മിൽ തുടർച്ചയായ രണ്ടാം ദിവസമാണ് ശക്തമായ മിസൈലാക്രമണങ്ങൾ നടക്കുന്നത്.
മിസൈലുകൾ വെടിവെച്ചിട്ടതിനെ തുടർന്ന് അവയുടെ അവശിഷ്ടങ്ങൾ പലയിടങ്ങളിലായി പതിച്ചെങ്കിലും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജോർദാൻ സൈന്യം വ്യക്തമാക്കി. തങ്ങളുടെ വ്യോമാതിർത്തി ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്ന് ഭരണകൂടം അറിയിച്ചു. ഇറാൻ മിസൈലുകൾ അതിർത്തി കടന്നതിനെ തുടർന്ന് രാജ്യത്ത് അപായ സൈറണുകൾ മുഴങ്ങിയിരുന്നു.
ജൂൺ 11ന് ശേഷം ആദ്യമായാണ് ഇറാൻ മിസൈലുകൾ വെടിവെച്ചിട്ടതായി ജോർദാൻ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. അന്ന് യുഎസ് കമാൻഡ് സെന്റർ ലക്ഷ്യമിട്ടെത്തിയ 20 ഇറാനിയൻ മിസൈലുകൾ ജോർദാൻ തകർത്തിരുന്നു. ഐസിസ് വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി യുഎസ്, ജർമ്മനി, ബെൽജിയം, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ സൈനികർ ഉപയോഗിച്ചിരുന്ന താവളമാണ് അൽ-അസ്റഖിലേത്. ഫെബ്രുവരി 28ന് മിഡിൽ ഈസ്റ്റിൽ യുദ്ധം ആരംഭിച്ചതു മുതൽ ഇതുവരെ ഇറാന്റെ ഭാഗത്തുനിന്നുണ്ടായ 281 മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ 261 എണ്ണവും ജോർദാൻ പ്രതിരോധിച്ചിട്ടുണ്ട്.











0 comments