ലൈംഗികാതിക്രമം നടത്തിയ ഡീനെ സംരക്ഷിച്ച് സുരേഷ് ഗോപി


സ്വന്തം ലേഖകൻ
Published on Jul 09, 2026, 08:41 PM | 1 min read
ന്യൂഡൽഹി: സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപികയ്‌ക്കുനേരെ ഡീൻ ലൈംഗികാതിക്രമം നടത്തിയെന്ന് ഇന്റേണൽ കമ്മിറ്റി കണ്ടെത്തിയിട്ടും നടപടിയെടുക്കാതെ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപി. ഡീൻ വിപിൻ വിജയ് കുറ്റക്കാരനാണെന്ന് രണ്ട് മാസംമുമ്പാണ് ഇന്റേണൽ കമ്മിറ്റി കണ്ടെത്തിയത്. തൊഴിലിടങ്ങളിൽ സ്‌ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമം തടയാനുള്ള പോഷ് നിയമപ്രകാരം, കുറ്റക്കാരനാണെന്ന് ഐസി കണ്ടെത്തിയാൽ 60 ദിവസത്തിനകം നടപടിയെടുക്കണം.
2024ൽ ലഭിച്ച പരാതിയിൽ ഐസിസി അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചത് രണ്ടുവർഷമെടുത്താണ്. അന്വേഷണഘട്ടത്തിലും സുരേഷ് ഗോപിക്കെതിരെ ആരോപണമുയർന്നിരുന്നു. 2024 ഒക്‌ടോബറിൽ ഐസി പ്രാഥമികാന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടും തുടർനടപടി വൈകിപ്പിച്ചു. അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിനായി റിപ്പോർട്ടിൽ ചെയർമാൻ ഒപ്പുവെക്കേണ്ടതുണ്ട്. എന്നാൽ മാസങ്ങളോളം സുരേഷ് ഗോപി റിപ്പോർട്ടിൽ അടയിരുന്നു.
അന്വേഷണം വൈകുന്നതും നടപടികളിലെ കാലതാമസവും അറിയിച്ചുകൊണ്ട് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനെയും വാർത്താവിതരണ മന്ത്രി അശ്വിനി വൈഷ്‌ണവിനെയും നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് അതിജീവിത ‘ദ ന്യൂസ് മിനുട്ടി’നോട് പറഞ്ഞു. ലൈംഗികാരോപണ പരാതി നിലനിന്നിട്ടും വിപിൻ വിജയിയെ കഴിഞ്ഞ മുംബൈ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന്റെ സംഘാടക സമിതിയംഗമായി കേന്ദ്രസർക്കാർ നിയമിച്ചു. സുരേഷ് ഗോപിയുടെയും കേന്ദ്രസർക്കാരിന്റെയും നിലപാടിനെതിരെ എസ്‌ആർഎഫ്‌ടിഐ വിദ്യാർഥി യൂണിയൻ രംഗത്തെത്തി.











0 comments