ലോകത്തെ ഞെട്ടിച്ച പീഡനക്കേസ് രഹസ്യം പുറത്തേക്ക്; എപ്സ്റ്റൈന്‍ ഫയല്‍ പുറത്തുവിടാൻ അനുമതി

വാഷിങ്ടൺ: കുപ്രസിദ്ധ ലൈംഗിക്കുറ്റവാളി ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള ഫയലുകൾ പരസ്യമായി പുറത്തുവിടാൻ അനുമതി. എപ്‌സ്റ്റൈൻ ഗ്രാൻഡ് ജൂറി രേഖകൾ പുറത്തുവിടാൻ നീതിന്യായ വകുപ്പിന് യുഎസ് കോടതി വെള്ളിയാഴ്ചയാണ് അനുമതി നൽകിയത്. എപ്സ്റ്റീനെതിരെയുള്ള കേസ് ഫയലുകൾ നീതിന്യായ വകുപ്പ് പുറത്തുവിടണമെന്നത് ദീർഘകാലമായുള്ള ആവശ്യമായിരുന്നു.
നിരവധി പെൺകുട്ടികളെ കടത്തിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായുള്ള കേസിൽ കുപ്രസിദ്ധനാണ് എപ്സ്റ്റീൻ. 2006-ലാണ് അറസ്റ്റിലായത്. 2008-ൽ ഒരുകേസിൽ വിചാരണ പൂർത്തിയാക്കി എപ്സ്റ്റീനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. നൂറുകണക്കിന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചതായാണ് കേസുകൾ. മറ്റ് കേസുകളിൽ വിചാരണ കാത്ത് കഴിയുന്നതിനിടെ 2019 ഓഗസ്റ്റ് പത്തിന് ഇയാളെ ജയിലിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
2003-ൽ എപ്സ്റ്റീനും ട്രംപും സുഹൃത്തുക്കളായിരുന്നു. ജെഫ്രി എപ്സ്റ്റീന് ജന്മദിനാശംസ നേർന്ന് ഡൊണൾഡ് ട്രംപ് അയച്ചതായി പറയുന്ന വിവാദ അശ്ലീലക്കുറിപ്പും ചിത്രവും പുറത്തുവന്നിരുന്നു. ഹൗസ് ഓവർസൈറ്റ് കമ്മിറ്റി നടത്തിയ ഒരു പ്രത്യേക അന്വേഷണത്തിൽ എപ്സ്റ്റീന്റെ എസ്റ്റേറ്റിൽ നിന്ന് ആയിരക്കണക്കിന് പേജുകളുള്ള ഇമെയിലുകളും മറ്റ് രേഖകളും പുറത്തുവന്നിട്ടുണ്ട്. വിവാദമായ ജന്മദിന പുസ്തകത്തിന്റെ സ്കാൻ ചെയ്ത കോപ്പി പുറത്തായിരുന്നു. "ദി ഫസ്റ്റ് ഫിഫ്റ്റി ഇയേഴ്‌സ്" എന്ന തലക്കെട്ടിലാണ് പുസ്തകം. എപ്‌സ്റ്റീന്റെ അസോസിയേറ്റായ ഗിസ്ലെയ്ൻ മാക്‌സ്‌വെൽ എഴുതിയ ആമുഖം ഉൾപ്പെടെ 10 വിഭാഗങ്ങളാണുള്ളത്.
ബിൽ ക്ലിന്റൺ, ശതകോടീശ്വരൻ ലിയോൺ ബ്ലാക്ക്, ഹാർവാർഡ് ലോ സ്‌കൂൾ പ്രൊഫസറും ഒരു കാലത്ത് ട്രംപിന്റെ അഭിഭാഷകനുമായ അലൻ ഡെർഷോവിറ്റ്‌സ്, യുഎസിലെ ബ്രിട്ടീഷ് അംബാസഡർ ആയിരുന്ന പീറ്റർ മണ്ടൽസൺ, ലെസ് വെക്‌സ്‌നർ എന്നിവരും ഈ പുസ്തകത്തിൽ ആശംസാ സംഭാവനകൾ നൽകിയതായി റിപ്പോർട് പറയുന്നു.











0 comments