60 ദിവസത്തേക്ക് വെടിനിർത്തൽ ധാരണയിലെത്തിയെന്ന് റിപ്പോർട്ട്; നിഷേധിച്ച് ഇറാനിയൻ ഏജൻസി

തെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ 60 ദിവസത്തേക്ക് കൂടി നീട്ടുന്നതിനും, യുദ്ധം ശാശ്വതമായി അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിക്കുന്നതിനുമായി ഇരുരാജ്യങ്ങളും തമ്മിൽ പ്രാഥമിക ധാരണാപത്രത്തിൽ എത്തിയതായി റിപ്പോർട്ടുകൾ. ഈ ചട്ടക്കൂടിന് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ അന്തിമ അനുമതി കൂടി ആവശ്യമുണ്ടെന്ന് യുഎസ് വൃത്തങ്ങൾ അറിയിച്ചതായി അൽ ജസീറയോട് റിപ്പോർട്ട് ചെയ്തു. യാഥാർത്ഥ്യമാകുകയാണെങ്കിൽ, ആഴ്ചകളായി സ്തംഭിച്ചുപോയ നയതന്ത്ര നീക്കങ്ങൾക്ക് ശേഷമുള്ള വലിയ വഴിത്തിരിവായിരിക്കും ഈ കരാർ.
എന്നാൽ ഈ താൽകാലിക കരാറിന്റെ വിശദാംശങ്ങൾ ഇപ്പോഴും അവ്യക്തമാണ്. വെടിനിർത്തൽ 60 ദിവസത്തേക്ക് കൂടി നീട്ടുന്നത് ചർച്ചകൾക്കുള്ള ഒരു സമയപരിധിയാണോ എന്ന കാര്യവും വ്യക്തമല്ല. നിലവിലുള്ള വെടിനിർത്തൽ ഇപ്പോൾത്തന്നെ സമയപരിധിയില്ലാത്തതാണ്.
ഗൾഫ് മേഖലയിൽ യുഎസും ഇറാനും തമ്മിൽ വെടിനിർത്തൽ തകരാൻ ഇടയാക്കുന്ന രീതിയിൽ ഇടയ്ക്കിടെയുണ്ടായ ഏറ്റുമുട്ടലുകൾക്ക് ശേഷമാണ് ഈ ധാരണാപത്രം വരുന്നത്. വ്യാഴാഴ്ച പുലർച്ചെയും ഇരുപക്ഷവും പരസ്പരം ആക്രമണങ്ങൾ നടത്തിയിരുന്നു.
അന്താരാഷ്ട്ര മാധ്യമമായ 'ആക്സിയോസ്' റിപ്പോർട്ട് പ്രകാരം, ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം നിയന്ത്രണങ്ങളില്ലാത്തത് ആയിരിക്കുമെന്നും ഇറാനിയൻ തുറമുഖങ്ങൾക്ക് മേലുള്ള നാവിക ഉപരോധം യുഎസ് പിൻവലിക്കുമെന്നും കരാറിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.
തന്ത്രപ്രധാനമായ ഈ ജലപാത തങ്ങളുടെ പരമാധികാര പരിധിയിൽ വരുന്നതാണെന്നാണ് ഇറാൻ വാദിക്കുന്നത്. ഈ കടലിടുക്ക് ഇരുരാജ്യങ്ങളുടെയും ജലാതിർത്തിയിലൂടെ കടന്നുപോകുന്നതിനാൽ ഇറാനും ഒമാനും സംയുക്തമായി വേണം ഇത് കൈകാര്യം ചെയ്യാൻ എന്നാണ് ഇറാന്റെ നിലപാട്.
എന്നാൽ ടോൾ സമ്പ്രദായം ഉൾപ്പെടെ ഹോർമുസ് കടലിടുക്കിൽ ഇറാന്റെ യാതൊരുവിധത്തിലുള്ള നിയന്ത്രണവും യുഎസ് അംഗീകരിക്കുന്നില്ല.
കടലിടുക്കിലൂടെ പോകുന്ന കപ്പലുകൾക്ക് ഫീസ് ഏർപ്പെടുത്താൻ സഹായം നൽകുകയാണെങ്കിൽ, ഒമാനെതിരെ ഉപരോധം ഏർപ്പെടുത്തുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് വ്യാഴാഴ്ച പുലർച്ചെ ഭീഷണിപ്പെടുത്തിയിരുന്നു.
റിപ്പോർട്ട് നിഷേധിച്ച് ഇറാനിയൻ ഏജൻസി
ഉടൻ ഒരു കരാറുണ്ടാകുമെന്ന യുഎസ് ഉദ്യോഗസ്ഥരുടെ അവകാശവാദങ്ങൾ, ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം നിഷേധിച്ചു.
ടെക്സ്റ്റ് അന്തിമമായിട്ടുണ്ടെങ്കിൽ ഇറാൻ ഇക്കാര്യം പാകിസ്ഥാൻ മധ്യസ്ഥനെയും ജനങ്ങളെയും അറിയിക്കും. അതുവരെ, കാര്യങ്ങൾ അന്തിമമായതിനെക്കുറിച്ച് പാശ്ചാത്യ സ്രോതസ്സുകളിൽ നിന്നുള്ള ഒരു വിവരണവും സാധുതയുള്ളതല്ല എന്ന് ഏജൻസി വ്യക്തമാക്കി.
ഏതൊരു വെടിനിർത്തലിലും ലെബനനെയും ഉൾപ്പെടുത്തണമെന്ന് ഇറാൻ നേരത്തെ പറഞ്ഞിരുന്നു. അതേസമയം, യുദ്ധം അവസാനിപ്പിക്കുന്നതിനായി ലെബനൻ സർക്കാർ ഇസ്രായേലുമായി നേരിട്ട് ചർച്ചകൾ നടത്തുന്നുണ്ട്.










0 comments