വെസ്റ്റ് ബാങ്കിൽ 64000 ഇസ്രയേലി വീടുകൾക്ക് അനുമതി, വംശീയ ഉന്മൂലനമെന്ന് യു എൻ

ജനീവ: വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ നടത്തുന്നത് 'വംശീയ ഉന്മൂലന'ത്തിന് തുല്യമായ പ്രവർത്തനങ്ങളാണെന്ന് യു എൻ മനുഷ്യാവകാശ കമ്മീഷണറുടെ ഓഫീസ്. ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ പടിഞ്ഞാറൻ തീരത്ത് ഇസ്രായേൽ അധിനിവേശം വൻതോതിൽ വ്യാപിപ്പിക്കുകയും 36,000ത്തോളം പലസ്തീനികളെ ബലമായി പുറത്താക്കുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.
യു.എൻ ഹൈക്കമ്മീഷണർ ഫോർ ഹ്യൂമൻ റൈറ്റ്സ് ആയ വോൾക്കർ ടുർക്കിന്റെ ഓഫീസാണ് റിപ്പോർട്ട് തയ്യാറാക്കിയത്. 2025ഒക്ടോബർ വരെയുള്ള ഒരു വർഷത്തെ കാലയളവിലെ സംഭവങ്ങളാണ് ഇതിൽ വിശകലനം ചെയ്തിരിക്കുന്നത്.ഈ കാലയളവിൽ ഇസ്രായേൽ കുടിയേറ്റക്കാരുടെയും സുരക്ഷാ സേനയുടെയും ഭാഗത്തു നിന്ന് പലസ്തീനികൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
പലസ്തീനികളുടെ കൃഷിയിടങ്ങളും വീടുകളും തകർക്കൽ, ഭീഷണിപ്പെടുത്തൽ, ഉപദ്രവിക്കൽ തുടങ്ങിയ നടപടികൾക്ക് ഇസ്രായേൽ അധികൃതർ നേരിട്ട് നേതൃത്വം നൽകുന്നു. ചില സ്ഥലങ്ങളിൽ കുടിയേറ്റക്കാരെ ഇത്തരം കൃത്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കയും ചെയ്യുന്നു.
ഉത്തര പടിഞ്ഞാറൻ തീരത്താണ് കൂടുതൽ ആളുകളെയും സ്ഥലം വിടാൻ നിർബന്ധിച്ചത്. 2025-ന്റെ തുടക്കത്തിൽ ഇവിടെ ഇസ്രായേൽ വ്യാപകമായ സൈനിക നീക്കം ആരംഭിച്ചിരുന്നു.ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഭീകര സംഘങ്ങളെ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നാണ് ഇസ്രായേൽ അവകാശപ്പെട്ടിരുന്നത്.
“അധിനിവേശ പ്രദേശങ്ങളിൽ ഉടനീളം വൻതോതിൽ ആളുകളെ ബലമായി മാറ്റിപ്പാർപ്പിക്കാനുള്ള ഏകോപിതമായ ഇസ്രായേലി ശ്രമമാണ്.സ്ഥിരമായി ആളുകളെ സ്ഥാനഭ്രഷ്ടരാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ നടപടികൾ വംശീയ ഉന്മൂലനത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നു,”റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഇതിനു സമാന്തരമായിപടിഞ്ഞാറൻ തീരത്ത് പുതിയ ഇസ്രായേലി കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതും ഇസ്രായേലി സർക്കാർ ത്വരിതപ്പെടുത്തിയിട്ടുണ്ട്. കിഴക്കൻ ജറുസലേമിൽ ഏകദേശം 37,000 ഭവന നിർമ്മാണത്തിനും പടിഞ്ഞാറൻ തീരത്തെ മറ്റു ഭാഗങ്ങളിൽ 27,000 ത്തിലധികം ഭവനങ്ങൾക്കും ഇസ്രായേൽ അധികൃതർ അനുമതി നൽകുകയോ നിർമ്മാണം മുന്നോട്ടു കൊണ്ടുപോകുകയോ ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.
അന്താരാഷ്ട്ര സമൂഹം ഇസ്രായേലി കുടിയേറ്റ കേന്ദ്രങ്ങളെ നിയമവിരുദ്ധമായി കണക്കാക്കുമ്പോഴും,കുടിയേറ്റ നേതാക്കളും അവരുടെ രാഷ്ട്രീയ കൂട്ടാളികളും ആധിപത്യം പുലർത്തുന്ന ഇസ്രായേൽ സർക്കാർ ഇത് തുടരുകയാണ്.
കുടിയേറ്റ കേന്ദ്രങ്ങളുടെ എണ്ണത്തിലുണ്ടായ വർദ്ധനവിനൊപ്പം കുടിയേറ്റക്കാരുടെ ഭാഗത്തുനിന്നുള്ള അക്രമങ്ങളും വർദ്ധിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇത്തരം അതിക്രമങ്ങൾ ഒരു ന്യൂനപക്ഷത്തിന്റെ പ്രവർത്തി മാത്രമാണെന്നാണ് ഇസ്രായേൽ നേതാക്കൾ പറയാറുള്ളത്.എന്നാൽ പലസ്തീനികളും മനുഷ്യാവകാശ സംഘടനകളും ഇത് നിരസിക്കുന്നു.ഈ ആക്രമണങ്ങൾ തടയാൻ ഇസ്രായേൽ സൈന്യം ഒന്നും ചെയ്യുന്നില്ലെന്നും കുറ്റക്കാരായ കുടിയേറ്റക്കാർക്കെതിരെ നടപടി അപൂർവമായി മാത്രമേ ഉണ്ടാകാറുള്ളൂവെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.










0 comments