print edition 72 ശതമാനം ജനതയും സ്വേച്ഛാധിപത്യത്തിന് കീഴിൽ ; യുഎൻ മനുഷ്യാവകാശ സംഘടന റിപ്പോർട്ട്

ന്യൂയോർക്ക്
ആഗോളതലത്തിൽ മനുഷ്യാവകാശങ്ങൾ അപകടത്തിലാണെന്നും ലോകജനസംഖ്യയുടെ 72 ശതമാനവും ഇപ്പോൾ സ്വേച്ഛാധിപത്യത്തിന് കീഴിലാണെന്നും യുഎൻ മനുഷ്യാവകാശ സംഘടനയുടെ റിപ്പോർട്ട്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിരന്തര സമ്മർദ്ദത്തിന് വിധേയമായി, അന്താരാഷ്ട്ര ക്രമം തകരുന്നതിൽ റിപ്പോർട്ട് ആശങ്ക പ്രകടിപ്പിച്ചു. ഈ പ്രവണത അവസാനിപ്പിക്കാൻ സാമൂഹിക പ്രസ്ഥാനങ്ങൾ, പൊതുസമൂഹം, അന്താരാഷ്ട്ര സ്ഥാപനങ്ങൾ എന്നിവയ്‌ക്കൊപ്പം മനുഷ്യാവകാശങ്ങളെ വിലമതിക്കുന്ന സർക്കാരുകളും കൂടിച്ചേർന്ന് തന്ത്രപരമായ സഖ്യം രൂപീകരിക്കണം.
ട്രംപ് ഭരണകൂടം ജനാധിപത്യസ്ഥാപനങ്ങള്‍ക്കും ആഗോള നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ലോകക്രമത്തിനും നേരെ വലിയ ആക്രമണമാണ് നടത്തുന്നത്. 2025-ൽ യുഎസ് ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയിൽ 32 പേർ മരിച്ചു. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോയത്, യുഎൻ മനുഷ്യാവകാശ കൗൺസിലിൽ നിന്നും ലോകാരോഗ്യ സംഘടനയിൽ നിന്നുമുള്ള പിന്മാറൽ തുടങ്ങിയ യുഎസ് നടപടികൾ റിപ്പോർട്ടിൽ എടുത്തുപറഞ്ഞു.
ഇസ്രയേൽ സൈന്യം വംശഹത്യ, വംശീയ ഉന്മൂലനം, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ എന്നിവ നടത്തിയെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഗാസയിലെ ട്രംപിന്റെ പദ്ധതികൾ "വംശീയ ഉന്മൂലനത്തിന് തുല്യമായിരിക്കും" എന്നും റിപ്പോർട്ട് വിലയിരുത്തി.










0 comments