യുകെയിലെ സൈനിക പരിശീലനകേന്ദ്രത്തിൽ പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം

ലണ്ടൻ: ബ്രിട്ടനിലെ കൗമാരക്കാർക്കായുള്ള സൈനിക പരിശീലന കേന്ദ്രത്തിൽ സ്ത്രീവിരുദ്ധതയും ലൈംഗിക അതിക്രമവുമെന്ന് പരാതി. കേന്ദ്രത്തിൽ പരിശീലനം നേടിയ പെൺകുട്ടികൾ പരാതിയുമായി മുന്നോട്ടുവന്നതോടെയാണ് വിവരം പുറത്തറിയുന്നത്. നോർത്ത് യോർക്ക്ഷെയറിലെ ഹാരോഗേറ്റിലുള്ള സൈനിക ഫൗണ്ടേഷൻ കോളേജിലെ സൈനികർക്കും മറ്റ് സ്റ്റാഫ് അംഗങ്ങൾക്കും എതിരെയാണ് പരാതി.
സംഭവത്തിൽ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകൾ വളരെ ഭയാനകമാണെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ ബിബിസി റിപ്പോർട്ട് ചെയ്തു. കേന്ദ്രത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പഠിച്ച നാല് പെൺകുട്ടികൾ 17 വയസുള്ളപ്പോൾ ക്രൂര പീഡനത്തിനിരയായെന്നാണ് വെളിപ്പെടുത്തൽ.
തന്റെ അതേ പ്രായമുള്ള നിരവധി ട്രെയിനി സൈനികർ ക്രൂര ബലാത്സംഗത്തിനിരയാക്കിയെന്നായിരുന്നു ഒരു പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. "നാല് മണിക്കൂറോളമാണ് ക്രൂരത തുടർന്നത്. അപ്പോൾ സ്വയം ഒരു മാംസകഷ്ണത്തെപോലെയാണ് തോന്നി"യതെന്നും പെൺകുട്ടി പറയുന്നു.
ജൂൺ വരെ പരിശീലന കേന്ദ്രവുമായി ബന്ധപ്പെട്ട് 16 ലൈംഗിക കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ ഇവയിലൊന്നും ഇതുവരെയും നടപടിയെടുത്തതായി വിവരമില്ല. 2018 ജനുവരി മുതൽ 2025 ജൂൺ വരെ കോളേജിൽ അനുചിതമായ ലൈംഗിക പെരുമാറ്റവുമായി ബന്ധപ്പെട്ട് ആകെ 176 പരാതികളാണ് ലഭിച്ചത്. അതിൽ മുപ്പത്തിരണ്ട് പരാതികൾ സ്ഥിരം ജീവനക്കാർക്കെതിരെയും 144 എണ്ണം ജൂനിയർ സൈനികർക്കെതിരെയുമാണ്.










0 comments