ജീവൻനൽകി രക്ഷാപ്രവർത്തനം: രാജേഷിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കണം- എം വി ഗോവിന്ദൻ

രാജേഷ്, എം വി ഗോവിന്ദൻ
തിരുവനന്തപുരം: ചെറുപുഴ മീന്തുള്ളിയിൽ പ്രളയജലത്തിൽ അകപ്പെട്ട ഒരാളുടെ ജീവൻ സ്വന്തം ‘ലൈഫ് ജാക്കറ്റ്’ ഊരിനൽകി രക്ഷിച്ച ശേഷം മരണത്തിന്റെ ആഴങ്ങളിലേക്ക് പോയ ആർ രാജേഷിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. കുടുംബത്തെ സംരക്ഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഉന്നതമായ മനുഷ്യ സ്നേഹം ഉയര്‍ത്തിപ്പിടിച്ച് ഒഴുക്കില്‍പ്പെട്ടയാളെ രക്ഷിച്ച ശേഷമാണ് രാജേഷിന് മരണമുണ്ടാകുന്നത്. ചെറു പ്രായത്തിലുള്ള കുട്ടികളും, ഭാര്യയും അടങ്ങുന്ന കുടുംബത്തിന് നിരവധി ബാധ്യതകളും, വീടെന്ന സ്വപ്നം പൂര്‍ത്തീകരിക്കാനുമുണ്ടെന്നും എം വി ഗോവിന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം രാജേഷിന്റെ മൃതദേഹത്തോട് റവന്യു വകുപ്പും ആരോഗ്യ വകുപ്പും കാണിച്ച അനാദരവിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഫ്രീസർ സൗകര്യം ഇല്ലാത്ത ആബുലൻസാണ് രാജേഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത പരിയാരം കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ നിന്നും തിരുവനന്തപുരത്തേക്ക് എത്തിക്കാൻ വിട്ട് നൽകിയത്. പോകുന്ന വഴിയിൽ ദുർഗന്ധം വമിച്ചതിനെ തുടർന്ന് വഴിക്ക് വച്ച് ഫ്രീസർ സ്വകര്യമുള്ള സ്വകാര്യ ആബുലൻസിലേക്ക് മാറ്റിയാണ് തിരുവനന്തപുരത്തേക്ക് എത്തിച്ചത്.
കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്മോർട്ടം നടത്തി ചൊവ്വാഴ്ച രാത്രി 8.30നാണ് മൃതദേഹം വിട്ട് നൽകിയത്. ദൂരം കൂടുതലായതിനാലും മൃതദേഹം അഴുകിതുടങ്ങിയതിനാലും ഫ്രീസർ സ്വകര്യമുള്ള ആബുലൻസ് രാജേഷിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും ഫണ്ട് ഇല്ലെന്ന കാരണത്താൽ ആവശ്യം നിരസിച്ചു. തുടർന്ന് ഫ്രീസർ സ്വകര്യം ഇല്ലാത്ത മെഡിക്കൽ കോളേജിലെ ആംബുലൻസിൽ കൊണ്ട് പോകാൻ ബന്ധുക്കളോട് പറയുകയായിരുന്നു. ഇതിനേ തുടർന്ന് ഫ്രീസർ ഇല്ലാത്ത ആംബുലൻസിൽ പുറപ്പെട്ടെങ്കിലും ദുർഗന്ധം വമിച്ചതിനാൽ ചാവക്കാട് വച്ച് ഫ്രീസർ സൗകര്യമുള്ള ആംബുലൻസിലേക്ക് മാറ്റി കയറ്റി രാജേഷിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു.










0 comments