ആഗോള എണ്ണവില കുറയുമോ? സൗദിക്ക് പിന്നാലെ കരുത്തരായ യുഎഇയും ഒപെക് വിടുമ്പോൾ

പ്രതീകാത്മക ചിത്രം|REUTERS/Dado Ruvic/Illustration
ലണ്ടൻ : ലോകത്തിലെ ഏറ്റവും വലിയ പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിൽ നിന്ന് യുഎഇ പിന്മാറുന്നു. സൗദി അറേബ്യക്കും ഇറാഖിനും പിന്നാലെ ഒപെക്കിലെ മൂന്നാമത്തെ വലിയ ഉൽപ്പാദകരായ യുഎഇയുടെ ഈ നീക്കം ആഗോള എണ്ണവിപണിയിൽ വലിയ ചലനങ്ങൾക്ക് കാരണമാകും. എണ്ണവില നിയന്ത്രിക്കുന്നതിൽ ഒപെക്കിനുള്ള സ്വാധീനത്തെ ഇത് സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.
ആഗോള വിപണി അനിശ്ചിതമായി തുടരുമ്പോൾ ഉൽപ്പാദന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വിപണിയിലെ വില നിയന്ത്രിക്കാനാണ് ഒപെക് ശ്രമിക്കുന്നത്. എന്നാൽ ഈ നിയന്ത്രണങ്ങളിൽ നിന്ന് പുറത്തുകടക്കുന്നതോടെ യുഎഇക്ക് തങ്ങളുടെ പൂർണശേഷി ഉപയോഗിച്ച് എണ്ണ ഉൽപ്പാദിപ്പിക്കാൻ സാധിക്കും. നിലവിൽ പ്രതിദിനം 3.2 ദശലക്ഷം ബാരലാണ് യുഎഇയുടെ ക്വാട്ടയെങ്കിൽ ഏകദേശം 5 ദശലക്ഷം ബാരൽ വരെ ഉൽപ്പാദിപ്പിക്കാനുള്ള ശേഷി രാജ്യം ഇതിനകം കൈവരിച്ചിട്ടുണ്ട്. കൂടുതൽ എണ്ണ വിപണിയിലെത്തുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ക്രൂഡ് ഓയിൽ വില കുറയാൻ ഇടയാക്കും.
ഉയർന്ന ഇന്ധനവിലയിൽ ഉടനടി മാറ്റമില്ല
യുഎഇയുടെ പിന്മാറ്റം വലിയ വാർത്തയാണെങ്കിലും ഉപഭോക്താക്കൾക്ക് ഇന്ധനവിലയിൽ ഉടനടി ആശ്വാസം ലഭിക്കാനിടയില്ല. പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് ഭാഗികമായി അടഞ്ഞുകിടക്കുന്നത് വിതരണ ശൃംഖലയെ ബാധിച്ചിട്ടുണ്ട്. നിലവിൽ ബ്രെന്റ് ക്രൂഡ് ബാരലിന്റെ വില 117 ഡോളറിന് മുകളിലാണ്. ഹോർമുസ് കടലിടുക്ക് വഴിയുള്ള തടസങ്ങൾ നീങ്ങുന്നത് വരെ വിപണിയിലെ അനിശ്ചിതത്വം തുടരാനാണ് സാധ്യത.
ഒപെകിന്റെ ശക്തി ക്ഷയിക്കുന്നുവോ?
1960ൽ രൂപീകരിച്ച ഒപെക്കിന്റെ കരുത്ത് സമീപകാലത്തായി കുറഞ്ഞുവരികയാണ്. ഖത്തർ, ഇന്തോനേഷ്യ, അംഗോള തുടങ്ങിയ രാജ്യങ്ങൾ നേരത്തെ തന്നെ സഖ്യം വിട്ടിരുന്നു. യുഎഇ കൂടി പുറത്തുപോകുന്നതോടെ സംഘടന കൂടുതൽ ദുർബലമാകും. അമേരിക്ക എണ്ണ കയറ്റുമതിയിൽ വൻ മുന്നേറ്റം നടത്തിയതും വൈദ്യുത വാഹനങ്ങളുടെ പ്രചാരവും ഒപെക്കിന്റെ കുത്തക തകർക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. ഒപെക്കിന്റെ നിയന്ത്രണമില്ലാതെ യുഎഇ ഉൽപ്പാദനം വർധിപ്പിക്കുന്നത് വിപണി പിടിച്ചെടുക്കാനുള്ള പുതിയ 'പ്രൈസ് വാറി'ന് വഴിവെച്ചേക്കാം. ഇത് ഭാവിയിൽ പെട്രോൾ, ഡീസൽ വില കുറയാൻ കാരണമാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം.











0 comments