ഒപെകിൽനിന്നും പിന്മാറി യുഎഇ; മെയ് ഒന്ന് മുതൽ പ്രാബല്യത്തിൽ

അബുദാബി: രാജ്യാന്തര എണ്ണക്കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് (ഓർഗനൈസേഷൻ ഓഫ് ദി പെട്രോളിയം എക്പോർട്ടിങ് കൺട്രീസ്), ഒപെക് പ്ലസ് എന്നിവയിൽനിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ച് യുഎഇ. മെയ് ഒന്ന് മുതൽ പിന്മാറ്റം പ്രാബല്യത്തിൽ വരും. എണ്ണ വിപണിയിലെ പ്രതിസന്ധിക്കിടെ ഒപെക്കിലെ ദീർഘകാല അംഗമായ യുഎഇയുടെ അപ്രതീക്ഷിത പിന്മാറ്റം സ്ഥിതി കൂടുതൽ സങ്കീർണാക്കുമെന്ന ആശങ്ക ഉയർത്തുന്നുണ്ട്.
ദീർഘകാലത്തേക്കുള്ള തന്ത്രപരവും സാമ്പത്തികവുമായ കാഴ്ചപ്പാടുകളെയും ഊർജ മേഖലയിലെ മാറ്റങ്ങളെയും പ്രതിഫലിപ്പിക്കുന്നതാണ് തീരുമാനമെന്ന് യുഎഇ ഔദ്യോഗിക വാർത്താ ഏജൻസിവഴി അറിയിച്ചു. പതിറ്റാണ്ടുകൾ നീണ്ട സഹകരണത്തിന് ശേഷമാണ് ഈ പിന്മാറ്റം. 1967ൽ അബുദാബി എമിറേറ്റ് വഴിയാണ് യുഎഇ ഒപെക്കിൽ ചേർന്നത്. 1971ൽ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് രൂപീകരിച്ചതിന് ശേഷവും അംഗത്വം തുടർന്നു. ഈ കാലയളവിലുടനീളം ആഗോള എണ്ണ വിപണിയുടെ സ്ഥിരത ഉറപ്പാക്കാനും ഉൽപ്പാദക രാജ്യങ്ങൾ തമ്മിലുള്ള ചർച്ചകൾ ശക്തിപ്പെടുത്താനും സജീവമായ പങ്ക് വഹിച്ചിട്ടുണ്ടെന്നും യുഎഇ ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു.
ലോകത്തിലെ അഞ്ചിലൊന്ന് ക്രൂഡ് ഓയിലും ദ്രാവക പ്രകൃതിവാതകവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് വഴി എണ്ണ കയറ്റുമതി ചെയ്യാൻ ഗൾഫ് രാജ്യങ്ങൾ നിലവിൽ വലിയ പ്രയാസം നേരിടുന്നുണ്ട്. എണ്ണവില വർദ്ധിപ്പിച്ച് ഒപെക് ലോകത്തെ മുഴുവൻ കൊള്ളയടിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നേരത്തെ ആരോപിച്ചിരുന്നു. യുദ്ധസമയത്ത് ഉണ്ടായ ഇറാനിയൻ ആക്രമണങ്ങളിൽ നിന്ന് തങ്ങളെ സംരക്ഷിക്കാൻ സഹ അറബ് രാജ്യങ്ങൾ വേണ്ടത്ര ശ്രമിച്ചില്ല എന്ന വിമർശനം നിലനിൽക്കെയാണ് യുഎഇയുടെ ഈ നീക്കം.











0 comments