പശ്ചിമേഷ്യൻ സംഘർഷം: പരിഹാരം നയതന്ത്ര ചർച്ചകൾ മാത്രം; യുഎഇയുമായി ചർച്ച നടത്തി ഇറാൻ

യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും. (Image Credit :File Photo/ X)
അബുദാബി : അമേരിക്കയും ഇറാനും തമ്മിൽ പുതിയ കരാറിലെത്തുകയും ധാരണാപത്രത്തിൽ ഒപ്പുവെക്കുകയും ചെയ്തതിന് പിന്നാലെയുണ്ടായ പ്രാദേശിക സാഹചര്യങ്ങൾ വിലയിരുത്തി യുഎഇയും ഇറാനും. യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും തമ്മിൽ ഫോണിലൂടെയാണ് മേഖലയിലെ പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്തത്. അന്താരാഷ്ട്ര തലത്തിലുണ്ടായ ഈ പുതിയ ധാരണക്ക് ശേഷം പശ്ചിമേഷ്യയിൽ സമാധാനവും സുസ്ഥിരതയും നിലനിർത്തുന്നതിനെക്കുറിച്ചുള്ള കാര്യങ്ങൾ ഇരുനേതാക്കളും സംസാരിച്ചു.
ഫോൺ സംഭാഷണത്തിനിടയിൽ ഇരുവരും മേഖലയിലെ പൊതുവായ സാഹചര്യങ്ങളും, കരാറിനെത്തുടർന്നുണ്ടായ ഏറ്റവും പുതിയ പ്രാദേശിക സംഭവവികാസങ്ങളും വിലയിരുത്തി.
മേഖലയിലെ ശത്രുതാപരമായ നടപടികൾ ഉടനടി സമഗ്രമായി അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത ശൈഖ് അബ്ദുല്ല ചർച്ചയിൽ ഊന്നിപ്പറഞ്ഞു. രാജ്യങ്ങളുടെ പരമാധികാരം, അയൽപക്ക ബന്ധങ്ങളിലെ പരസ്പര ബഹുമാനം, അന്താരാഷ്ട്ര നിയമങ്ങളുടെ കർശനമായ പാലനം എന്നിവ ഉറപ്പാക്കാൻ ഇരുരാജ്യങ്ങളും തമ്മിലുള്ള കരാർ വ്യവസ്ഥകൾ പൂർണമായി നടപ്പിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തന്ത്രപ്രധാനമായ സമുദ്രപാതയായ ഹോർമുസ് കടലിടുക്കിന്റെ സംരക്ഷണവും അന്താരാഷ്ട്ര കപ്പൽ ഗതാഗത സ്വാതന്ത്ര്യവും ഉറപ്പാക്കേണ്ടതുണ്ട്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം യാതൊരുവിധ തടസങ്ങളുമില്ലാതെ മുന്നോട്ട് പോകുന്നത് ഉറപ്പാക്കുന്നത് ഇതിൽ പ്രധാനമാണെന്നും യുഎഇ വിദേശകാര്യമന്ത്രി വ്യക്തമാക്കി.
ജനങ്ങളുടെ വികസനവും സമൃദ്ധിയും എന്ന ആഗ്രഹം സാക്ഷാത്കരിക്കാൻ, പ്രാദേശികവും അന്തർദേശീയവുമായ പ്രതിസന്ധികൾക്ക് പരിഹാരം കാണേണ്ടതുണ്ടെന്ന് ശൈഖ് അബ്ദുല്ല പറഞ്ഞു. ഇതിനായി ഗൗരവമേറിയ നയതന്ത്ര നീക്കങ്ങളും ഉത്തരവാദിത്തമുള്ള ചർച്ചകളുമാണ് ഇപ്പോഴും ഏറ്റവും മികച്ച മാർഗ്ഗമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










0 comments