ഇറാനിലെ എല്ലാ തുറമുഖങ്ങളിലും ഉപരോധം; ഇന്ന് മുതൽ നടപ്പാക്കുമെന്ന് യു എസ് സൈന്യം

ടെഹ്‌റാൻ: ഇറാനെതിരായ യുഎസ് നാവിക ഉപരോധം തിങ്കളാഴ്ച ആരംഭിക്കുമെന്ന് യു എസ്. ഇറാന്റെ എല്ലാ തുറമുഖങ്ങളും ഉപരോധിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ച ഗ്രീനിച്ച് സമയം ഉച്ചയ്ക്ക് 2 മണിക്ക് ഉപരോധം നിലവിൽ വരുമെന്ന് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) പുറപ്പെടുവിച്ച പ്രസ്താവനയിൽ അവകാശപ്പെടുന്നു. ഇന്ത്യൻ സമയം രാത്രി 7:30 മുതലാണിത്.
എല്ലാ കപ്പലുകളും കടത്തിവിടുന്നില്ലെങ്കിൽ ഒരു കപ്പലും കടന്ന് പോകേണ്ട എന്നാണ് ട്രംപ് ഭരണകൂടം നിലപാട് എടുത്തിരുന്നത്. പാകിസ്ഥാനിൽ സമാധാന കരാറിന് മേലുള്ള ചര്‍ച്ച പരാജയപ്പെട്ടതോടയാണ് ഇത് നടപടികളിലേക്ക് എത്തുന്നത്. ഹോര്‍മുസ് കടലിടുക്കിൽ ഉപരോധത്തെ എതിര്‍ത്തവര്‍ തന്നെ ഉപരോധം പ്രഖ്യാപിക്കുന്നു.
ഇറാനിയൻ തുറമുഖങ്ങളിലേക്ക് വരുന്നതും അവിടെ നിന്ന് പോകുന്നതുമായ എല്ലാ രാജ്യങ്ങളിലെയും കപ്പലുകളെ ഉപരോധം ബാധിക്കും. എന്നാൽ മറ്റ് രാജ്യത്തിന്റെ അതിരിൽ കടന്ന് സ്വതന്ത്രമായി ഇത് എങ്ങിനെ നടപ്പാക്കും എന്ന ചോദ്യം അവശേഷിക്കുന്നു. അധിനിവേശത്തിന് എതിരെ ഇറാൻ സൈന്യവും ശക്തമായ ചെറുത്തു നിൽപ്പിലാണ്.
Related News
വഴങ്ങില്ലെന്ന് ഇറാൻ
പാകിസ്ഥാനിൽ വച്ച് അമേരിക്കയുമായി നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് യു എസ് സമ്മര്‍ദ്ദ നടപടി. അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ഭീഷണികൾക്ക് വഴങ്ങില്ലെന്ന് ഇറാന്റെ പാർലമെന്റ് വ്യക്തമാക്കി. തങ്ങളുടെ പരമാധികാരം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നാണ് ഇറാൻ പാര്‍ലമെന്റ് സ്പീക്കര്‍ പ്രതികരിച്ചത്.
ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് തള്ളിവിടുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വരും മണിക്കൂറുകളിൽ യുഎസ് നാവികസേന ഹോർമുസ് കടലിടുക്കിൽ നിലയുറപ്പിക്കുന്നതോടെ മേഖലയിലെ സംഘർഷം പുതിയ തലത്തിലെത്തും. ഇതുവരെ ഇറാനാണ് യുദ്ധത്തിന്റെ ഭാഗമായി കപ്പലുകൾക്ക് നിയന്ത്രണം വെച്ചത്. ഇത് അമേരിക്ക നേരിട്ട് തന്നെ ഏറ്റെടുക്കുന്ന സാഹചര്യമാണ്. ഉപരോധം ഒഴിവാക്കാൻ ആവശ്യപ്പട്ടവര്‍ തന്നെ ഉപരോധ തന്ത്രം പ്രയോഗിക്കാൻ ശ്രമിക്കുന്നു. ഇറാൻ മാത്രമായിരിക്കില്ല ഇന്ത്യ പോലുള്ള രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥ കൂടിയാവും ഇതിന്റെ തിക്താനുഭവങ്ങൾ ഏറ്റുവാങ്ങുക.
ലോകത്തെ എണ്ണവിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിന്റെ (Strait of Hormuz) നിയന്ത്രണം അമേരിക്കൻ നാവികസേനയുടെ കൈകളിൽ എത്തിക്കാനാണ് നീക്കം. യു എസ് ഡോളര്‍ ഒഴിവാക്കി ഇറാനിയൻ കറൻസിയിൽ ചുങ്കം പിരിക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചിരുന്നു. ഈ നീക്കവും അമേരിക്കയെ സംബന്ധിച്ച് വലിയ ഭീഷണിയാണ്.
ഉപരോധ വാർത്ത പുറത്തുവന്നതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർന്നു. ബ്രെന്റ് ക്രൂഡ് വില 8 ശതമാനം വർദ്ധിച്ച് ബാരലിന് 102.80 ഡോളറിൽ എത്തി.
ഇതിനിടെ, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ചര്‍ച്ച നടത്തി. പ്രാദേശിക സമാധാനത്തിനായി 'സന്തുലിതവും നീതിയുക്തവുമായ' കരാറിന് ഇറാൻ തയ്യാറാണെന്ന് പെസെഷ്കിയാൻ ആവര്‍ത്തിച്ചു. എന്നാൽ ദേശീയ താൽപ്പര്യങ്ങളിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.











0 comments