അപകടമരണം: നാലുവയസ്സുകാരിയുടെ മാതാപിതാക്കൾക്ക് 40.37 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച് ട്രൈബ്യൂണൽ

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: 2020-ൽ ഡൽഹിയിൽ അമിതവേഗതയിലെത്തിയ കാറിടിച്ച് മരിച്ച നാലുവയസ്സുകാരിയുടെ മാതാപിതാക്കൾക്ക് 40.37 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഡൽഹി മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലിന്റെ ഉത്തരവ്.
അമിതവേഗതയിലും അശ്രദ്ധമായും വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പ്രിസൈഡിങ് ഓഫീസർ സുനിൽ കുമാർ നിരീക്ഷിച്ചു. 2020 ഒക്ടോബർ 12-നാണ് സംഭവം. കുട്ടിയും സഹോദരങ്ങളും മറ്റൊരു വ്യക്തിയും ചേർന്ന് റോഡ് മുറിച്ചുകടക്കുമ്പോൾ അമിതവേഗതയിലും അശ്രദ്ധമായും എത്തിയ കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടി പിന്നീട് മരണപ്പെട്ടു.
കാർ ഡ്രൈവറുടെയും ഇൻഷുറൻസ് പരിരക്ഷയില്ലാത്ത ആ വാഹനത്തിന്റെ ഉടമയുടെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് അപകടത്തിന് കാരണമെന്ന് ട്രൈബ്യൂണൽ കണ്ടെത്തി. ഡ്രൈവർ വാഹനം ഓടിച്ച രീതിയെക്കുറിച്ച് കൃത്യമായ തെളിവുകൾ കോടതിക്ക് മുമ്പാകെ സമർപ്പിച്ചിരുന്നു.
മരിച്ച കുട്ടിയുടെ പിതാവിന്റെ മൊഴിയും ദൃക്സാക്ഷികളുടെ വിവരങ്ങളും പൊലീസ് കുറ്റപത്രവും അടിസ്ഥാനമാക്കിയാണ് ട്രൈബ്യൂണലിന്റെ നടപടി. ഡ്രൈവർ അശ്രദ്ധമായി വാഹനം ഓടിച്ചുവെന്നാരോപിച്ച് സമർപ്പിക്കപ്പെട്ട വാദങ്ങളെ ഖണ്ഡിക്കാൻ വാഹന ഉടമയ്‌ക്കോ ഡ്രൈവർക്കോ സാധിച്ചില്ലെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി.
ബാലപീഡനമോ മരണം സംഭവിക്കുന്ന കേസുകളിലോ സുപ്രീംകോടതിയും ഡൽഹി ഹൈക്കോടതിയും പുറപ്പെടുവിച്ച സമീപകാല വിധിന്യായങ്ങൾ പിന്തുടർന്നാണ് നഷ്ടപരിഹാരത്തുക നിശ്ചയിച്ചത്. മിനിമം വേതനം, ഭാവി സാധ്യതകൾ എന്നിവ കണക്കിലെടുത്ത് ആശ്രിതർക്കുണ്ടായ നഷ്ടം വിലയിരുത്തി.
കൂടാതെ മരണാനന്തര ചടങ്ങുകൾക്കുള്ള ചിലവ്, എസ്റ്റേറ്റ് നഷ്ടം തുടങ്ങിയ ഘടകങ്ങളും പരിഗണിച്ചു. ഹർജി നൽകിയ തീയതി മുതൽ ഒമ്പത് ശതമാനം വാർഷിക പലിശയടക്കമാണ് 40.37 ലക്ഷം രൂപ നഷ്ടപരിഹാരമായി അനുവദിച്ചത്. 30 ദിവസത്തിനുള്ളിൽ തുക കെട്ടിവെക്കണമെന്ന് ഉത്തരവാദിത്തപ്പെട്ടവരോട് ട്രൈബ്യൂണൽ നിർദ്ദേശിച്ചു.










0 comments