ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ഡിസൈൻ രീതികൾ; സ്പൈസ് ജെറ്റിനെതിരെ നടപടി

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഫ്ലൈറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ഡിസൈൻ രീതികൾ ഉപയോഗിച്ചതിന് സ്പൈസ് ജെറ്റിന് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി ഒരു ലക്ഷം രൂപ പിഴ ചുമത്തി.
ഉപഭോക്തൃ സ്വയംഭരണാധികാരത്തെ ഹനിക്കുകയും സുതാര്യമായ തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന് അവരെ തടയുകയും ചെയ്യുന്ന ഇത്തരം രീതികൾ അംഗീകരിക്കാനാവില്ലെന്ന് സിസിപിഎ വ്യക്തമാക്കി.
സ്പൈസ് ജെറ്റിന്റെ ബുക്കിംഗ് പ്ലാറ്റ്‌ഫോമിൽ മൂന്ന് പ്രധാന തട്ടിപ്പ് രീതികളാണ് സിസിപിഎ ചൂണ്ടിക്കാട്ടിയത്.
ഉപഭോക്താക്കളുടെ സമ്മതമില്ലാതെ തന്നെ 'പ്രീ-ടിക്ക്' ചെയ്ത ചെക്ക്ബോക്‌സുകൾ വഴി അവരെ 'സ്പൈസ് ക്ലബ് ലോയൽറ്റി പ്രോഗ്രാമിൽ' സ്വയം ചേർക്കുന്ന 'ഫോഴ്‌സ്ഡ് ആക്ഷൻ', കമ്പനിയുടെ താൽപ്പര്യമുള്ള ഓപ്ഷനുകൾ ഡിഫോൾട്ടായി നൽകി തീരുമാനങ്ങളെ സ്വാധീനിക്കുന്ന 'ഇന്റർഫേസ് ഇന്റർഫിയറൻസ്', ആശയക്കുഴപ്പം ഉണ്ടാക്കുന്ന രീതിയിൽ വാചകങ്ങൾ ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കുന്ന 'ട്രിക്ക് ക്വസ്റ്റ്യൻ' എന്നിവയാണ് ഇവ.
തങ്ങളുടേത് ഒരു സാങ്കേതിക പിഴവാണെന്നാണ് സ്പൈസ് ജെറ്റ് ഇതിനെ പ്രതിരോധിക്കാൻ ശ്രമിച്ചത്. എന്നാൽ, സിസിപിഎ നോട്ടീസ് നൽകിയതിന് ശേഷവും കമ്പനി സമാനമായ രീതിയിൽ മെസ്സേജുകൾ അയക്കുന്നത് തുടർന്നുവെന്ന് അതോറിറ്റി കണ്ടെത്തി.
ഉപഭോക്താക്കളുടെ സമ്മതം എപ്പോഴും കൃത്യവും, അറിഞ്ഞുകൊണ്ടുള്ളതുമായിരിക്കണം. അല്ലാതെ ഡിഫോൾട്ട് സെറ്റിംഗ്‌സുകൾ വഴി നേടുന്ന സമ്മതം നിയമവിരുദ്ധവും ഉപഭോക്തൃ താൽപ്പര്യങ്ങൾക്ക് വിരുദ്ധവുമാണെന്ന് സിസിപിഎ കർശനമായി ഓർമ്മിപ്പിച്ചു.
ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാനും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ സുതാര്യത ഉറപ്പാക്കാനും അതോറിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് സിസിപിഎ അറിയിച്ചു.
ഉപഭോക്തൃ തിരഞ്ഞെടുപ്പ് അറിഞ്ഞുകൊണ്ടുള്ളതായിരിക്കണം, അല്ലാതെ കമ്പനികൾ നടത്തുന്ന തട്ടിപ്പുകൾക്ക് വിധേയമാകരുതെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയും എക്സിലൂടെ പ്രതികരിച്ചു. ഉപഭോക്തൃ സംരക്ഷണ നിയമം, 2019 പ്രകാരം അന്യായമായ വ്യാപാര രീതികൾക്കെതിരെ കടുത്ത നടപടികൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.










0 comments