ആൻഡി ബേൺഹാം ബ്രിട്ടന്റെ നിയുക്ത പ്രധാനമന്ത്രി

ലണ്ടൻ: ബ്രിട്ടണിലെ ഭരണകക്ഷിയായ ലേബർ പാർടിയുടെ പുതിയ നേതാവായി ആൻഡി ബേൺഹാമിനെ(56) തെരഞ്ഞെടുത്തു. ഇതോടെ രാജ്യത്തിന്റെ നിയുക്ത പ്രധാനമന്ത്രിയായി അദ്ദേഹം മാറി. പത്തുവര്‍ഷത്തിനിടെയിലെ ബ്രിട്ടന്റെ ഏഴാമത്തെ പ്രധാനമന്ത്രിയാണ് ആൻഡി ബേൺഹാം. അദ്ദേഹം അടുത്ത ആഴ്ച ചുമതലയേല്‍ക്കും.
ചാൾസ് മൂന്നാമൻ രാജാവ് തിങ്കളാഴ്ച ബേൺഹാമിനെ പുതിയ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കും. കഴിഞ്ഞ മാസം കിയര്‍ സ്റ്റാമർ രാജിവച്ചതോടെ ലേബർ പാർടി നേതൃസ്ഥാനത്തേക്ക് നടത്തിയ മത്സരത്തിലെ ഏക സ്ഥാനാർഥിയായിരുന്നു ബേൺഹാം. മെയ് മാസത്തിലെ പ്രാദേശിക തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികൾക്കും, പാർടിയിലെ ആഭ്യന്തര കലഹങ്ങൾക്കും പിന്നാലെയാണ് കെയർ സ്റ്റാർമർ സ്ഥാനമൊഴിയാൻ തീരുമാനിച്ചത്.
ജനങ്ങൾക്ക് വീണ്ടും പ്രതീക്ഷ നൽകുന്നുവെന്നും നിലവിലെ സാമ്പത്തിക മാതൃകയെയും രാഷ്ട്രീയ സംസ്കാരത്തെയും തിരുത്തിക്കുറിക്കുമെന്നും ആൻഡി ബേൺഹാം പ്രതികരിച്ചു. പാർലമെന്റിൽ അംഗമല്ലാത്ത ബേൺഹാമിന് പ്രധാനമന്ത്രിയാകാനായി അദ്ദേഹത്തിന്റെ അടുത്ത അനുയായി ആയ ജോഷ് സൈമൺസ് തന്റെ എംപി സ്ഥാനം രാജിവെച്ചിരുന്നു.
മേക്കർഫീൽഡിൽ നടന്ന ഉപ തെരഞ്ഞെടുപ്പിൽ ബേൺഹാം വിജയിക്കുകയും ചെയ്തു. ലേബർ പാർടിയിലെ 403 എംപിമാരിൽ 379 പേരുടെയും പിന്തുണ ബേൺഹാമിനുണ്ട്. എതിരാളികളില്ലാതെയാണ് അദ്ദേഹം നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.










0 comments