ഗുരുതര രോഗബാധിതര്‍ക്ക് ഡോക്ടറുടെ സഹായത്തോടെ മരണം; ദയാവധം നിയമവിധേയമാക്കി ഫ്രാന്‍സ്

image: AFP
പാരിസ് : ദയാവധ ബില്ലിന് അംഗീകാരം നൽകി ഫ്രഞ്ച് പാർലമെന്റ്. ഭേദമാക്കാനാകാത്ത ഗുരുതര രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന പ്രായപൂർത്തിയായവർക്ക് കർശന വ്യവസ്ഥകളോടെ ഡോക്ടറുടെ സഹായത്തോടെയുള്ള മരണം (Assisted Dying) അനുവദിക്കുന്നതാണ് ബില്ല്.
2023 ൽ ഇമ്മാനുവൽ മാക്രോൺ പ്രഖ്യാപിച്ച ദയാവധത്തിന് അനുകൂലമായ നിയമനിർമാണത്തിന്റെ പ്രധാന ഭാഗമാണിത്. 18 വയസ്സ് പൂർത്തിയായ ഫ്രഞ്ച് പൗരന്മാർക്കും രാജ്യത്ത് നിയമപരമായി താമസിക്കുന്ന പൗരന്മാർക്കും നിയമം ബാധകമാണ്. അതേസമയം, നിയമത്തിന്റെ നിബന്ധനകളെക്കുറിച്ചും വ്യക്തമാക്കുന്നുണ്ട്. മാനസിക രോഗങ്ങൾ മാത്രം ബാധിച്ചവർക്കും അൽസ്‍ഹൈമേഴ്‌സ് പോലുള്ള ചില നാഡീസംബന്ധമായ രോഗങ്ങളുള്ളവർക്കും നിയമത്തിന്റെ ആനുകൂല്യം ലഭിക്കില്ല. രോഗിയുടെ തീരുമാനം പൂർണമായും സ്വതന്ത്രമായിരിക്കണം. ഡോക്ടറുടെ പരിശോധനയ്ക്കും വിദഗ്ധ സമിതിയുടെ വിലയിരുത്തലിനും ശേഷമായിരിക്കും അന്തിമ അനുമതി. രോഗി അപേക്ഷ സമർപ്പിച്ച് 15 ദിവസത്തിനകം ആരോഗ്യവിദഗ്ദ്ധർ പരിശോധന നടത്തി തീരുമാനമെടുക്കണമെന്നും നിയമത്തിൽ പറയുന്നത്.
അനുമതി ലഭിച്ച് കഴിഞ്ഞാൽ ഏതെങ്കിലും ഡോക്ടറുടെയോ നഴ്സിന്റെയോ സാന്നിധ്യത്തിൽ വീട്ടിലോ ആരോഗ്യ കേന്ദ്രത്തിലോ വെച്ച് രോഗിക്ക് സ്വയം മരുന്ന് സ്വീകരിക്കാം. ഇതിന്റെ മുഴുവൻ ചെലവും ദേശീയ ആരോഗ്യ ഇൻഷുറൻസ് വഹിക്കും. അതേസമയം, നിയമം പ്രാബല്യത്തിൽ വരുന്നതിന് മുൻപായി ഇനി ഭരണഘടനാ സമിതിയുടെ പരിശോധന കൂടി പൂർത്തിയാകേണ്ടതുണ്ടെന്നാണ് റിപ്പോർട്ടുകൾ.










0 comments