യു കെ തദ്ദേശ തെരഞ്ഞെടുപ്പിൽ ലേബര്‍ പാര്‍ടിക്ക് തിരിച്ചടി, കീർ സ്റ്റാമർ പുറത്താകുമോ

ലണ്ടൻ: ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് സാധ്യത പ്രവചിക്കപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്തെത്തി. പ്രധാനമന്ത്രി കീർ സ്റ്റാമറിനും ലേബർ പാർട്ടിക്കും വലിയ തിരിച്ചടി നേരിടുന്നതായാണ് റിപ്പോര്‍ടുകൾ.
136 കൗൺസിലുകളിലായി നടന്ന തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് 249 സീറ്റുകൾ നഷ്ടപ്പെടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നൈജൽ ഫരാജിന്റെ നേതൃത്വത്തിലുള്ള റിഫോം യു.കെ പാർട്ടി 352 സീറ്റുകൾ നേടി വൻ മുന്നേറ്റം നടത്തി. ലിബറൽ ഡെമോക്രാറ്റുകൾ 35 സീറ്റുകളും ഗ്രീൻ പാർട്ടി 25 സീറ്റുകളും അധികമായി നേടി. കൺസർവേറ്റീവ് പാർട്ടിക്ക് 137 സീറ്റുകൾ നഷ്ടമായി.
സ്കോട്ടിഷ് പാർലമെന്റിലും വെയ്‌ൽസിലെ സെനഡിലും ലേബർ പാർട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നാണ് പ്രവചനം. കഴിഞ്ഞ 100 വർഷമായി ലേബർ പാർട്ടിയുടെ കോട്ടയായിരുന്ന വെയ്‌ൽസിലെ ഈ തകർച്ച വലിയ രാഷ്ട്രീയ മാറ്റമായി കണക്കാക്കപ്പെടുന്നു. ജെഫ്രി എപ്സ്റ്റീനുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന പീറ്റർ മന്ദെൽസണെ അമേരിക്കയിലെ ബ്രിട്ടീഷ് സ്ഥാനപതിയായി നിയമിച്ച സ്റ്റാമറുടെ തീരുമാനം പാർട്ടിക്കുള്ളിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കുടിയേറ്റം, സാമൂഹിക ക്ഷേമം തുടങ്ങിയ വിഷയങ്ങളിൽ ലേബർ പാർട്ടിക്കുള്ളിലെ മിതവാദികളും തീവ്രവാദികളും തമ്മിലുള്ള ഭിന്നത വോട്ടർമാരെ അകറ്റി.
Related News
തെരഞ്ഞെടുപ്പ് ഫലങ്ങൾ പൂർണ്ണമായി പുറത്തുവരുന്നതോടെ ലേബർ പാർട്ടിക്കുള്ളിൽ നിന്ന് കീർ സ്റ്റാമർ രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാകാൻ സാധ്യതയുണ്ട്. ഇടതുപക്ഷ വോട്ടർമാർ ഗ്രീൻ പാർട്ടിയിലേക്കും വലതുപക്ഷ വോട്ടർമാർ റിഫോം യു കെയിലേക്കും ചേക്കേറുന്ന പ്രവണതായാണ്. ഇതാണ് ലേബർ പാർട്ടിക്ക് വലിയ വെല്ലുവിളിയായത് എന്ന് വിലയിരുത്തപ്പെടുന്നു.










0 comments