യു എസിൽ ഭക്ഷ്യമേളയ്ക്കിടെ വെടിവെയ്പ്പ്: രണ്ട് മരണം, പിഞ്ചുകുഞ്ഞിനുൾപ്പെടെ പരിക്ക്

വെടിവെയ്പ്പ് നടന്ന സ്ഥലം Image Credit : NDTV
വാഷിംഗ്ടൺ: യു എസിലെ സീയാറ്റിലിൽ ഭക്ഷ്യമേളയ്ക്കിടെയണ്ടായ വെടിവെയ്പ്പിൽ രണ്ട് മരണം. സീയാറ്റിലിലെ ജനപ്രിയ ഭക്ഷ്യമേളയ്ക്കിടെ നടന്ന വെടിവെയ്പ്പിലാണ് രണ്ട് പേർ കൊല്ലപ്പെടുകയും ഒരു പിഞ്ചുകുഞ്ഞ് ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെ സീയാറ്റിൽ സെന്ററിലെ സ്പേസ് നീഡിലിന് സമീപം നടന്ന 'ബൈറ്റ് ഓഫ് സീയാറ്റിൽ' മേളയിലാണ് ആക്രമണമുണ്ടായത്.
1982 മുതൽ എല്ലാ വർഷവും നടന്നുവരുന്ന ആഘോഷമായിരുന്നു 'ബൈറ്റ് ഓഫ് സീയാറ്റിൽ' ഫുഡ് ഫെസ്റ്റിവൽ. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഈ മേളയിൽ വിവിധ തരം ഭക്ഷണങ്ങളും പാനീയങ്ങളും ആസ്വദിക്കാൻ സാധാരണയായി മൂന്നര ലക്ഷത്തോളം പേരാണ് എത്താറുള്ളത്. വെടിവെയ്പ്പിൽ പരിക്കറ്റവരിൽ പിഞ്ചുകുഞ്ഞിനെ കൂടാതെ ഒരു 23-കാരനും രണ്ട് മുതിർന്ന സ്ത്രീകളും ഉൾപ്പെടുന്നുവെന്നാണ് അന്താരാഷ്ട്രമാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ആക്രമണത്തിൽ പരിക്കേറ്റവരെ ഹാർബർവ്യൂ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി വക്താവ് സൂസൻ ഗ്രെഗ് അറിയിച്ചു. ആക്രമണം നടന്നയുടൻ വൻ പൊലീസ് സന്നാഹവും അടിയന്തര രക്ഷാപ്രവർത്തകരും സ്ഥലത്തെത്തുകയും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. പ്രദേശത്തേക്ക് പൊതുജനങ്ങൾ പ്രവേശിക്കുന്നത് പോലീസ് കർശനമായി വിലക്കി. സംഭവത്തിൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.
മേളയിൽ പങ്കെടുക്കുകയായിരുന്ന ആളുകൾക്ക് നേരെ അപ്രതീക്ഷിതമായി അക്രമി നിറയൊഴിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. വെടിയൊച്ച കേട്ടയുടനെ പരിഭ്രാന്തരായ ജനങ്ങൾ ചിതറിയോടുകയായിരുന്നുവെന്നും അവർ വ്യക്തമാക്കി.










0 comments