എണ്ണ കൊടുക്കരുത്, ക്യൂബയെ ഞെരുക്കാൻ സമ്പൂര്‍ണ്ണ വ്യാപാര നികുതി ഭീഷണിയുമായി ട്രംപ്

വാഷിങ്ടൺ:ക്യൂബയെ പൂര്‍ണ്ണമായും ഒറ്റപ്പെടുത്താൻ കടുത്ത ഭീഷണി തന്ത്രവുമായി യു എസ്. ക്യൂബയ്ക്ക് എണ്ണ വിൽക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്ന രാജ്യങ്ങൾക്ക് പൂര്‍ണ്ണ വ്യാപാര ഉപരോധം പ്രഖ്യാപിച്ചു.
ക്യൂബയുമായി ഇടപാട് നടത്തുന്ന രാജ്യങ്ങളുടെ എല്ലാ ഉത്പന്നങ്ങൾക്കും തീരുവ ചുമത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യാഴാഴ്ച ഒപ്പുവച്ചു.
ക്യൂബയ്ക്ക് എതിരായ അമേരിക്കൻ ഉപരോധത്തിൽ മെക്സിക്കോയിൽ സമ്മർദ്ദം ചെലുത്തുന്ന നീക്കമാണ് നടത്തുന്നത്. എണ്ണ വിതരണം പൂര്‍ണ്ണമായി തടഞ്ഞ് ക്യൂബയെ ഊര്‍ജ്ജ പ്രതിസന്ധിയിൽ കുരുക്കാനുള്ള നീക്കം ഏറെക്കാലമായി തുടരുന്നു. വെനിസ്വേലയ്ക്ക് പിന്നാലെ മെക്സിക്കോയേയും താര്ഫ് ഭീഷണി ഉയര്‍ത്തി തടയുകയാണ്.
ഭീഷണി കടുത്തതോടെ മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം സർക്കാർ ക്യൂബയിലേക്കുള്ള എണ്ണ കയറ്റുമതി താൽക്കാലികമായി നിർത്തിവച്ചതായി പ്രഖ്യാപിച്ചിരുന്നു. ഒരാഴ്ച മുൻപെടുത്ത ഈ തീരുമാനം വിമര്‍ശിക്കപ്പെട്ടതോടെ അമേരിക്ക ഇടപെട്ടു. തങ്ങളുടെ സമ്മര്‍ദ്ദത്താലല്ല കയറ്റുമതി നിര്‍ത്തിയത് എന്ന് പറയിപ്പിച്ചു.
അന്താരാഷ്ട്ര മര്യാദകൾ മറികടന്ന് യുഎസ് നടത്തിയ സൈനിക റെയ്ഡിൽ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളസ് മഡുറോയെയും ഭാര്യയെയും തട്ടിക്കൊണ്ടുപോയി തടവിൽ വെച്ചിരിക്കയാണ്. ഇതിന് പിന്നാലെയാണ് ക്യൂബയ്‌ക്കെതിരായ യുഎസ് ഭീഷണി കടുപ്പിച്ചത്. വെനിസ്വേലയുടെ എണ്ണ മേഖലയുടെ നിയന്ത്രണം യുഎസ് ഏറ്റെടുത്ത സാഹചര്യമാണ്. സ്വകാര്യ മേഖലയ്ക്ക് എണ്ണ പാടങ്ങൾ തുറന്നുകൊടുക്കാൻ രാജ്യം തീരുമാനമെടുത്തു കഴിഞ്ഞു. ഇതോടെ അമേരിക്കൻ കുത്തകകൾക്ക് അവസരം തുറക്കുകയാണ്.
കഴിഞ്ഞയാഴ്ച ഒരു പ്രസംഗത്തിനിടെ "ക്യൂബ വളരെ വേഗം പരാജയപ്പെടും" എന്ന് ട്രംപ് വീമ്പിളക്കിയിരുന്നു. "റഷ്യ, ചൈന, ഇറാൻ, ഹമാസ്, ഹിസ്ബുള്ള എന്നിവയുൾപ്പെടെ അമേരിക്കയോട് ശത്രുതാപരമായ നിലപാടുളള നിരവധി രാജ്യങ്ങളും അന്തർദേശീയ ഭീകര ഗ്രൂപ്പുകളുമായി ക്യൂബൻ ഭരണകൂടം സഖ്യത്തിലാണെ"ന്ന് ആരോപിക്കയും ചെയ്തു.










0 comments