ബ്രിട്ടീഷ് പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ട്രംപ്

പ്രതീകാത്മക ചിത്രം
വാഷിംഗ്ടൺ/ലണ്ടൻ : ഇറാനുമായുള്ള യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ പിന്തുണ നൽകിയില്ല എന്നാരോപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറുമായുള്ള തർക്കം രൂക്ഷമാകുന്നതിനിടെയാണ് ട്രംപിന്റെ പുതിയ പ്രസ്താവന. യുദ്ധം ജയിച്ച ശേഷം കൂടെ നിൽക്കുന്നവരെ തങ്ങൾക്ക് ആവശ്യമില്ലെന്ന് ട്രംപ് പറഞ്ഞു.
ഇറാനെതിരെയുള്ള ആക്രമണത്തിന് ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കുന്നത് ബ്രിട്ടൺ തടഞ്ഞതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം സ്റ്റാർമർ തകർത്തുവെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഒരുകാലത്ത് നമ്മുടെ വലിയ സഖ്യകക്ഷിയായിരുന്ന ബ്രിട്ടൺ ഇപ്പോൾ രണ്ട് വിമാനവാഹിനിക്കപ്പലുകൾ മിഡിൽ ഈസ്റ്റിലേക്ക് അയക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നുണ്ട്. അത് കുഴപ്പമില്ല മിസ്റ്റർ സ്റ്റാർമർ, ഞങ്ങൾക്ക് ഇനി അതിന്റെ ആവശ്യമില്ല. പക്ഷേ ഈ പിന്തുണയില്ലായ്മ ഞങ്ങൾ ഓർക്കുംമെന്ന് ട്രംപ് തന്റെ സ്വന്തം ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
ബ്രിട്ടീഷ് വിമാനവാഹിനിക്കപ്പലായ 'പ്രിൻസ് ഓഫ് വെയിൽസ്' വിന്യാസത്തിനായി തയ്യാറെടുക്കുന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. വിന്യാസം സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ബ്രിട്ടീഷ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സൈനിക നടപടികൾ നിയമപരമാണെന്ന് ഉറപ്പുവരുത്താനാണ് താവളങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് യുഎസ് സേനയെ ആദ്യം വിലക്കിയതെന്നാണ് സ്റ്റാർമറുടെ വിശദീകരണം. ഗ്രീൻലൻഡ് വാങ്ങാനുള്ള ട്രംപിന്റെ ആഗ്രഹത്തെയും അഫ്ഗാൻ യുദ്ധവുമായി ബന്ധപ്പെട്ട പരാമർശങ്ങളെയും സ്റ്റാർമർ വിമർശിച്ചിരുന്നു.










0 comments