കശ്മീരിൽ ഇടപെടും: ഡോണൾഡ് ട്രംപ്

ന്യൂഡൽഹി : ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള താൽക്കാലിക വെടിനിർത്തലിന്റെ പിതൃത്വം അവകാശപ്പെട്ടതിനു പിന്നാലെ കശ്‌മീർ പ്രശ്‌നത്തിലും ഇടപെടാമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കശ്‌മീർ പ്രശ്‌നത്തിൽ ‘ആയിരം വർഷങ്ങൾക്ക് ശേഷം, ഒരു പരിഹാരത്തിലെത്തുന്നതിന് ഞാൻ ഇന്ത്യയുമായും പാകിസ്ഥാനുമായും സഹകരിച്ച് പ്രവർത്തിക്കും.’
വെടിനിർത്തൽ ധാരണ ആയെന്ന് ശനിയാഴ്‌ച ഡോണൾഡ് ട്രംപാണ് ആദ്യം ലോകത്തെ അറിയിച്ചത്. അമേരിക്കൻ മധ്യസ്ഥതയിൽ നടന്ന നീണ്ട ചർച്ചകൾക്ക് ഒടുവിലാണ് ധാരണയായതെന്നും ട്രംപ് പറഞ്ഞിരുന്നു.
‘നിരപരാധികളായ ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജീവൻ നഷ്ടപ്പെടുമായിരുന്നു. ഈ ചരിത്രപരമായ തീരുമാനത്തിലെത്താൻ ഇന്ത്യയെയും പാകിസ്ഥാനെയും സഹായിക്കാൻ യുഎസിന് കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. ആക്രമണം തടയേണ്ട സമയമാണിതെന്ന് പൂർണമായി മനസ്സിലാക്കിയ ഇന്ത്യയുടെയും പാകിസ്ഥാന്റെയും ശക്തവും അചഞ്ചലവുമായ നേതൃത്വത്തിൽ ഞാൻ അഭിമാനിക്കുന്നു’ –-ട്രംപ് പറഞ്ഞു.
എൺപതു വർഷം പോലുമാവാത്ത കശ്‌മീർ പ്രശ്‌നത്തെ ആയിരം വർഷം പഴക്കമുള്ള വിഷയമായി വിശേഷിപ്പിച്ച ട്രംപിന്റെ ചരിത്രബോധവും വിമർശന വിധേയമായി.








0 comments