ലോട്ടറി ക്ഷേമനിധി തട്ടിപ്പ്: 6 കോടി കത്തിച്ചെന്ന് പ്രതി

തിരുവനന്തപുരം
ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി ബോർഡിൽനിന്ന് തട്ടിയെടുത്ത 16 കോടിയിൽ ആറ് കോടി രൂപ കത്തിച്ചുകളഞ്ഞെന്ന് കേസിലെ ഒന്നാം പ്രതിയും ബോർഡിലെ ക്ലർക്കുമായ കെ സംഗീത് വിജിലൻസിന് മൊഴിനൽകി. നോട്ട് നിരോധനത്തെ തുടർന്നാണ് ആയിരം, അഞ്ഞൂറ് രൂപയുടെ നോട്ടുകൾ കത്തിച്ചത്. 2017ൽ പോങ്ങുംമൂട്ടിലെ വീട്ടിൽ വച്ചാണ് നോട്ടുകൾ കത്തിച്ചതെന്നാണ് മൊഴി. ഇതേത്തുടർന്ന് വിജിലൻസ് വീട്ടിലെത്തി ഫോറൻസിക് പരിശോധന നടത്തി സാമ്പിൾ ശേഖരിച്ചു. സംഗീതിന്റെ സഹോദരൻ സമ്പത്ത്, പ്രതിയുടെ സുഹൃത്തും ഇടനിലക്കാരനുമായ അനിൽകുമാർ എന്നിവരും കേസിൽ പ്രതികളാണ്. ക്യാഷ് ബുക്ക്, ഓഫീസ് എക്സ്‌പെൻസസ് രജിസ്റ്റർ, ചെക്ക് ബുക്ക് എന്നിവ ദുരുപയോഗം ചെയ്തും വ്യാജരേഖ ചമച്ചും 2012മുതൽ 2021വരെ 16 കോടി തട്ടിയെന്നാണ് വിജിലൻസ് കണ്ടെത്തിയത്. ഈ പണമുപയോഗിച്ച് വൻതോതിൽ ഭൂമി വാങ്ങി. റിയൽ എസ്റ്റേറ്റ് ബിസിനസിൽ മുടക്കിയെന്നും വീട് നിർമിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്.








0 comments