യുദ്ധം അധികകാലം നീണ്ടുനിൽക്കില്ലെന്ന് ട്രംപ്; ഹോർമുസ് തുറക്കാൻ താൽക്കാലിക ധാരണ

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം അധികനാൾ നീണ്ടുനിൽക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധം ഉടൻ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇറാന് ഇനിയും അധികകാലം യുദ്ധം തുടരാനാകില്ലെന്നും ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി അമേരിക്ക, ഇറാൻ, ഒമാൻ എന്നീ രാജ്യങ്ങൾക്കിടയിൽ താൽക്കാലിക ധാരണയ്ക്ക് വഴിയൊരുങ്ങുന്നതായാണ് റിപ്പോർട്ടുണ്ട്. ആഗോള എണ്ണക്കയറ്റുമതിക്ക് നിർണായകമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതം പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നാണ് വിവരം.
ആയുധങ്ങളുടെ ശേഖരത്തിൽ സമ്മർദമുണ്ടെന്ന് ട്രംപ് സമ്മതിച്ചു. ചില അതിശക്തമായ ആയുധങ്ങൾ ആവശ്യത്തിന് ലഭ്യമാണെങ്കിലും മറ്റ് ചില ആയുധങ്ങളുടെ ലഭ്യത പരിമിതമാണെന്ന് ട്രംപ് വ്യക്തമാക്കി.
അഞ്ച് മാസമായി തുടരുന്ന ഇറാൻ യുദ്ധത്തിനിടെ അമേരിക്ക ദീർഘദൂര മിസൈലുകളുടെ ആഗോള ശേഖരത്തിന്റെ വലിയൊരു ഭാഗം ഉപയോഗിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
ആയുധശേഖരം വർധിപ്പിക്കുന്നതിനായി പ്രതിരോധ കമ്പനികൾ പുതിയ ഉൽപാദനശാലകൾ സ്ഥാപിച്ചുവരികയാണെന്നും ട്രംപ് പറഞ്ഞു. പാട്രിയറ്റ്, ടോമഹോക്ക് മിസൈലുകളുടെ നിർമ്മാണത്തിനായുള്ള പുതിയ പ്ലാന്റുകളും ആരംഭിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനുള്ള ധാരണ അന്തിമഘട്ടത്തിലാണെന്ന് ഇറാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇറാന്റെ തുറമുഖങ്ങൾക്ക് മേലുള്ള അമേരിക്കൻ ഉപരോധങ്ങളിൽ ഇളവ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളാണ് ചർച്ചയിലെ പ്രധാന വിഷയങ്ങളിലൊന്നെന്നും ഇറാൻ അറിയിച്ചിരുന്നു.










0 comments