ഇറാന്റെ അടുത്ത പരമോന്നത നേതാവിനെ നിശ്ചയിക്കുന്നതിൽ തനിക്കും പങ്കുവേണം: ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: ഇറാന്റെ പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ നേരിട്ട് ഇടപെടണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആക്‌സിയോസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ വിവാദപരമായ നിലപാട് വ്യക്തമാക്കിയത്. നിലവിലെ സാഹചര്യത്തിൽ ഖമനേയിയുടെ മകനെ അടുത്ത നേതാവായി അംഗീകരിക്കാനാവില്ലെന്നും ട്രംപ് പറഞ്ഞു.
ഇറാനിൽ സമാധാനവും ഐക്യവും പുനഃസ്ഥാപിക്കാൻ കഴിയുന്ന ഒരാളെയാണ് നേതൃസ്ഥാനത്ത് ആവശ്യമെന്നാണ് ട്രംപിന്റെ വാദം. വെനസ്വേലയിൽ ഡെൽസി റോഡ്രിഗസിനെ നിയമിച്ചതുപോലെ, ഇറാന്റെ കാര്യത്തിലും തനിക്ക് ഇടപെടണമെന്ന് ട്രംപ് പറഞ്ഞു. ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ പരസ്യമായ ഇടപെടലിന് തയാറാണെന്ന സൂചനയാണ് ട്രംപിന്റെ വാക്കുകൾ നൽകുന്നത്.
യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാനിൽ പുതിയ നേതൃത്വത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരുന്നു. ഖമനേയിയുടെ മകൻ മൊജ്തബ ഖമനേയി അടുത്ത പിൻഗാമിയായേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
എന്നാൽ മൊജ്തബയെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് അമേരിക്ക. ഇറാന്റെ പരമോന്നത നേതാവിനെ നിശ്ചയിക്കുന്നതിൽ അമേരിക്കൻ പ്രസിഡന്റ് നേരിട്ട് താൽപ്പര്യം പ്രകടിപ്പിച്ചത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
യുദ്ധത്തിന് നേതൃത്വം കൊടുത്ത് ആയിരങ്ങളെ കൊന്നൊടുക്കിയതിന് ശേഷം ഒരു പരമാധികാര രാജ്യത്തിൻറെ ആഭ്യന്തര കാര്യങ്ങളിൽ നുഴഞ്ഞുകയറാനുള്ള ട്രംപിന്റെ ആവശ്യത്തിനെതിരെ ലോകവ്യാപകമായി പ്രതിഷേധം ശക്തമായിരിക്കുകയാണ്.










0 comments