വെടിനിർത്തൽ കരാറിൽ അന്തിമ തീരുമാനം പ്രഖ്യാപിക്കാതെ ട്രംപ്; ഹോർമുസിലെ അനിശ്ചിതത്വം തുടരുന്നു

വാഷിംഗ്ടൺ: ഇറാനുമായുള്ള വെടിനിർത്തൽ നീട്ടുന്നതിലും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിലും അന്തിമ തീരുമാനമെടുക്കാതെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ ദിവസം വൈറ്റ് ഹൗസ് സിറ്റുവേഷൻ റൂമിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുമായി ട്രംപ് രണ്ടു മണിക്കൂറോളം അടിയന്തര യോഗം ചേർന്നിരുന്നു. എന്നാൽ ഇത് കഴിഞ്ഞ് കരാര്‍ ഒപ്പുവെക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നത് ഉണ്ടായില്ല. കരാർ ഇതുവരെ പൂർണ്ണരൂപത്തിലായിട്ടില്ലെന്ന് ഇറാനും വ്യക്തമാക്കി.
താല്ക്കാലിക വെടിനിർത്തൽ അവസാനിക്കാറായ സാഹചര്യത്തിലാണ്, 60 ദിവസത്തേക്ക് കൂടി ഔദ്യോഗികമായി നീട്ടാനും ആ സമയത്തിനുള്ളിൽ ആണവപ്രശ്നങ്ങളിൽ ചർച്ച നടത്താനും പുതിയ നിർദ്ദേശം വന്നത്. ഇതാണ് ഇപ്പോൾ ട്രംപിന്റെ അനുമതി കാത്തുകിടക്കുന്നത്.
തന്റെ കർശനമായ നിബന്ധനകൾ ഇറാൻ പൂർണ്ണമായി അംഗീകരിക്കാതെ ഒപ്പുവെക്കില്ലെന്ന നിലപാടിലാണ് ട്രംപ്. കരാർ അന്തിമമായിട്ടില്ല, വെറും വാക്കുകളിലല്ല യുഎസിന്റെ ഭാഗത്തുനിന്നുള്ള പ്രവൃത്തികളിലാണ് തങ്ങൾക്ക് വിശ്വാസമെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയവും പ്രഖ്യാപിച്ചു. ഞങ്ങൾ ആനുകൂല്യങ്ങൾ നേടുന്നത് ചർച്ചകളിലൂടെയല്ല മറിച്ച് മിസൈലുകളിലൂടെയാണെന്നും ഇറാന്റെ പക്ഷത്തുനിന്നുള്ള നയതന്ത്ര പ്രതിനിധി മുഹമ്മദ് ബാഗർ ഖാലിബാഫ് എക്സിൽ കുറിച്ചു. യുദ്ധ സമാധാനവും ഊര്‍ജ നീക്കത്തിലെ പ്രതിസന്ധി അയയുന്നതും പ്രതീക്ഷിച്ച ലോക രാജ്യങ്ങൾ ഇതോടെ വീണ്ടും ആശങ്കയിലായി.










0 comments