ad
Deshabhimani

നാറ്റോ ഉച്ചകോടിയിൽ ട്രംപിന് തിരിച്ചടി; ഗ്രീൻലാൻഡ് വിൽപനയ്ക്കുള്ളതല്ലെന്ന് ഡെൻമാർക്ക്

Denmark President (Reuters)

ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സെൻ | Photo by Ritzau Scanpix/Liselotte Sabroe/via REUTERS

വെബ് ഡെസ്ക്

Published on Jul 08, 2026, 03:57 PM | 2 min read

അങ്കാറ : നാറ്റോ ഉച്ചകോടിയിൽ ഡെന്മാർക്കിന്റെ പരമാധികാരത്തിന്മേൽ കടന്നുകയറാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അധിനിവേശ മോഹങ്ങൾക്ക് കനത്ത തിരിച്ചടി. ഗ്രീൻലാൻഡിന്റെ നിയന്ത്രണം അമേരിക്കയ്ക്ക് വിട്ടുനൽകണമെന്ന ട്രംപിന്റെ ആവർത്തിച്ചുള്ള ആവശ്യം ഡെന്മാർക്ക് പൂർണമായി തള്ളി.


ഇറാനെതിരെ യുഎസ് നടത്തിയ ഏകപക്ഷീയമായ വ്യോമാക്രമണം, പ്രതിരോധ ചെലവുകൾ വർദ്ധിപ്പിക്കാൻ സഖ്യരാജ്യങ്ങൾക്ക് മേലുള്ള വാഷിംഗ്ടണിന്റെ കടുത്ത സമ്മർദ്ദം, നാറ്റോയിൽ ചേരാനുള്ള ഉക്രെയ്ന്റെ നീക്കം എന്നിവ ചർച്ച ചെയ്യുന്നതിനിടയിലാണ് സാമ്രാജ്യത്വ സഖ്യത്തിനുള്ളിലെ ആഭ്യന്തര തർക്കങ്ങൾ തെരുവിൽ പരസ്യമായത്.


ഗ്രീൻലാൻഡ് വിൽപ്പനയ്ക്കുള്ളതല്ലെന്ന് വ്യക്തമാക്കിയ ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സെൻ ജനങ്ങളുടെ സ്വയംനിർണ്ണയ അവകാശത്തെയും രാജ്യത്തിന്റെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും മാനിക്കാൻ അമേരിക്ക ഉൾപ്പെടെയുള്ള സഖ്യകക്ഷികളോട് കർശനമായി ആവശ്യപ്പെട്ടു. ആക്രമണമുണ്ടായാൽ സ്വന്തം പ്രദേശം ഉൾപ്പെടെ നാറ്റോയുടെ ഓരോ ഇഞ്ചും സംരക്ഷിക്കാൻ ഡെന്മാർക്ക് സന്നദ്ധമാണെന്നും അവർ കൂട്ടിച്ചേർത്തു. ഗ്രീൻലാൻഡ് അവിടുത്തെ ജനങ്ങളുടേതാണെന്ന് ഐസ്‌ലാൻഡ് പ്രധാനമന്ത്രി ക്രിസ്ട്രൺ ഫ്രോസ്റ്റാഡോട്ടിറും വ്യക്തമാക്കിയിട്ടുണ്ട്.


അന്താരാഷ്ട്ര കരാറുകൾ ലംഘിച്ച് ഹോർമുസ് കടലിടുക്കിലെ തർക്കങ്ങളുടെ പേരിൽ ഇറാനെതിരെ കഴിഞ്ഞ രാത്രി യുഎസ് നടത്തിയ വ്യോമാക്രമണങ്ങളെ നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ പരസ്യമായി പിന്തുണച്ചു. വെടിനിർത്തൽ കരാർ ഇറാൻ ലംഘിച്ച സാഹചര്യത്തിൽ യുഎസിന്റെ കടുത്ത സൈനിക നടപടി അത്യന്താപേക്ഷിതമായിരുന്നുവെന്നാണ് യുദ്ധലോബികൾക്കായി നാറ്റോ തലവൻ വാദിക്കുന്നത്. ‌‌


തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ നൽകിയ അത്താഴവിരുന്നിന് പിന്നാലെയാണ് ഒരു യുഎസ് പ്രസിഡന്റ് വിദേശത്തായിരിക്കുമ്പോൾ സൈനിക നടപടിക്ക് ഉത്തരവിടുന്ന അസാധാരണമായ നീക്കം ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായത്. ഈ ആക്രമണത്തോടെ മേഖലയിൽ സമാധാനത്തിനായി ഉണ്ടാക്കിയ താൽക്കാലിക കരാറുകളെല്ലാം പൂർണമായും തകർക്കപ്പെട്ടിരിക്കുകയാണ്.


സഖ്യകക്ഷികൾ തങ്ങളുടെ ജിഡിപിയുടെ വലിയൊരു പങ്ക് പ്രതിരോധത്തിനായി ചെലവഴിക്കണമെന്ന ട്രംപിന്റെ സാമ്പത്തിക സമ്മർദ്ദവും ന്യായമാണെന്ന് റുട്ടെ അവകാശപ്പെട്ടു. മുൻപ് നിശ്ചയിച്ച 5 ശതമാനം പ്രതിരോധ വിഹിതം കണ്ടെത്താൻ സ്ലോവേനിയ, ബെൽജിയം, സ്പെയിൻ, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് യുഎസ് ആയുധക്കച്ചവടക്കാരെ സഹായിക്കാനായുള്ള ഈ കടുംപിടുത്തം. പുതിയ സൈനിക കരാറുകൾ വഴി ലഭിക്കുന്ന ഉയർന്ന തുകയുടെ വലിയൊരു പങ്ക് യുഎസ് കമ്പനികൾക്കാണ് ലഭിക്കുക എന്നതിനാൽ, നാറ്റോയെ സ്വന്തം കച്ചവട ലാഭത്തിനുള്ള ആയുധമാക്കുകയാണ് ട്രംപ് ഭരണകൂടം.


റഷ്യക്കെതിരായ യുദ്ധം നീട്ടിക്കൊണ്ടുപോകാൻ ഉക്രെയ്നെ നാറ്റോയിൽ ഉൾപ്പെടുത്തണമെന്ന് പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്‌കി ഉച്ചകോടിയിൽ വീണ്ടും ആവശ്യപ്പെട്ടു. റഷ്യയിലെ എണ്ണ ശുദ്ധീകരണ ശാലകളും ഊർജ്ജ കേന്ദ്രങ്ങളും ആക്രമിക്കാനുള്ള തങ്ങളുടെ സൈനിക ശേഷി ഉയർത്തിക്കാട്ടിയാണ് സെലെൻസ്‌കി പാശ്ചാത്യ സഹായം ഇരന്നുവാങ്ങുന്നത്. ബുധനാഴ്ച അദ്ദേഹം ട്രംപുമായി പ്രത്യേക കൂടിക്കാഴ്ച നടത്തും.


2024 ഡിസംബറിൽ ബഷാർ അൽ അസദിനെ പുറത്താക്കി സിറിയയിൽ അധികാരത്തിലെത്തിയ അഹമ്മദ് അൽ-ഷറഅ്‌മായും ട്രംപ് ചർച്ചകൾ നടത്തുന്നുണ്ട്. മുൻപ് അൽ-ഖ്വയ്ദ പോരാളിയായിരുന്നിട്ടും സിറിയയെ പുനർനിർമ്മിക്കാനും പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധം സ്ഥാപിക്കാനുമുള്ള ശ്രമങ്ങളിൽ അൽ-ഷറഅ്‌ക്ക് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പിന്തുണ ലഭിക്കുന്നു എന്നത് കൗതുകകരമാണ്. ലെബനനിലെ ഹിസ്ബുള്ളയെ വേരോടെ പിഴുതെറിയാൻ ഇസ്രയേൽ സൈന്യത്തേക്കാൾ നന്നായി അൽ-ഷറഅ്‌ക്ക് കഴിയുമെന്ന ട്രംപിന്റെ പ്രസ്താവനകൾ ലെബനനിലും ഇസ്രയേലിലും വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ചുരുക്കത്തിൽ പരമാധികാര രാജ്യങ്ങളെ ഭീഷണിപ്പെടുത്തിയും ആയുധക്കച്ചവടം കടുപ്പിച്ചും മുന്നോട്ടുപോകുന്ന നാറ്റോ ഉച്ചകോടി ആഗോള സമാധാനത്തിന് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home