ട്രംപിന്റെ അപ്രതീക്ഷിത തീരുമാനം; അമേരിക്ക - ഇറാൻ സമാധാന ചർച്ച അനിശ്ചിതത്വത്തിൽ

അബ്ബാസ് അരാഗ്ച്ചി, ഡൊണാൾഡ് ട്രംപ് (Photo Credit: REUTERS)
വാഷിംഗ്ടൺ : യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ഇറാനിയൻ ഉദ്യോഗസ്ഥരുമായി ചർച്ച തുടരുന്നതിനായി പാകിസ്ഥാനിലേക്ക് പോകാനിരുന്ന പ്രതിനിധികളോട് യാത്ര ഒഴിവാക്കാൻ ഉത്തരവിട്ടതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശനിയാഴ്ച അറിയിച്ചു.
ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചി ഇസ്ലാമാബാദ് സന്ദർശനം പൂർത്തിയാക്കിയ വേളയിലാണ് ഈ സുപ്രധാന തീരുമാനം പുറത്തുവന്നത്. അമേരിക്കയും ഇറാനും തമ്മിലുള്ള പുതിയ ഘട്ട ചർച്ചകൾ ആരംഭിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് ഈജിപ്തിലേയും പാകിസ്ഥാനിലേയും വിദേശകാര്യമന്ത്രിമാർ ചർച്ച ചെയ്തു.
ഇറാനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചി പാകിസ്ഥാനിൽ എത്തിയതിന് പിന്നാലെ അമേരിക്കൻ പ്രതിനിധികളുമായി നേരിട്ടുള്ള ചർച്ചകൾ നടത്തില്ലെന്ന് ഇറാൻ സർക്കാർ വ്യക്തമാക്കി. "ഇറാനും യുഎസും തമ്മിൽ യാതൊരു കൂടിക്കാഴ്ചയും ആസൂത്രണം ചെയ്തിട്ടില്ല" എന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഇ സമൂഹ മാധ്യമത്തിലൂടെ അറിയിക്കുകയായിരുന്നു. പാകിസ്ഥാൻ ഉദ്യോഗസ്ഥർ ഇരുപ്രതിനിധികൾക്കുമിടയിൽ മധ്യസ്ഥത വഹിക്കുമെന്നും അറിയിച്ചിരുന്ന.
ഇറാന്റെ ഈ സ്ഥിരീകരണത്തിന് പിന്നാലെ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച പുതിയ ഘട്ട ചർച്ചകൾക്കായി യുഎസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫും ജാരെഡ് കുഷ്നറും ശനിയാഴ്ച രാവിലെ പാകിസ്ഥാൻ തലസ്ഥാനത്തേക്ക് തിരിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. പിന്നീടാണ് പദ്ധതികൾ മാറ്റി പ്രതിനിധികളോട് യാത്ര ഒഴിവാക്കാൻ ഉത്തരവിട്ടതായി ട്രംപ് ശനിയാഴ്ച അറിയിച്ചത്.










0 comments