ടിമ്മി ആഴക്കടലിലേക്ക്; കുടുങ്ങിക്കിടന്ന തിമിംഗലത്തിന്റെ രക്ഷാപ്രവർത്തനം വിജയം

വീഡിയോ സ്ക്രീൻഷോട്ട്
ബെർലിൻ: ജർമ്മനിയുടെ തീരത്ത് കുടുങ്ങിയ 'ടിമ്മി' എന്ന കൂറ്റൻ തിമിംഗലത്തെ രക്ഷപ്പെടുത്തി വടക്കൻ കടലിൽ തുറന്നുവിട്ടു. ഏകദേശം 40 അടി നീളവും 26,000 പൗണ്ട് ഭാരവുമുള്ള കൂനൻ തിമിംഗല(Humpback whale)മാണ് ടിമ്മി. ജർമ്മനിയിലെ ഹാംബർഗിന് വടക്കുകിഴക്കായി പോയൽ ദ്വീപിലെ ടിംമെൻഡോർഫ് ബീച്ചിലാണ് ഇത് കുടുങ്ങിയത്. മാർച്ച് 23 മുതൽ ആഴ്ചകളോളം ആഴം കുറഞ്ഞ വെള്ളത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.
സാധാരണയായി കൂനൻ തിമിംഗലങ്ങളെ കാണാത്ത ബാൾട്ടിക് കടലിലാണ് ടിമ്മി എത്തിയത്. വലയിൽ കുടുങ്ങിയതും ശുദ്ധജല സമ്പർക്കം മൂലം ഉണ്ടായ ചർമ്മരോഗവും (Freshwater skin disease) തിമിംഗലത്തിന്റെ ആരോഗ്യം ക്ഷയിപ്പിച്ചു. ആദ്യഘട്ടങ്ങളിൽ നടത്തിയ നാല് രക്ഷാപ്രവർത്തന ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു. ഒരു ഘട്ടത്തിൽ തിമിംഗലത്തെ മരിക്കാൻ വിടാൻ പോലും അധികൃതർ തീരുമാനിച്ചിരുന്നു.
മീഡിയമാർക്ക് സ്ഥാപകൻ വാൾട്ടർ ഗൺസ് ഉൾപ്പെടെയുള്ള രണ്ട് ജർമ്മൻ കോടീശ്വരന്മാരാണ് രക്ഷാപ്രവർത്തനത്തിനുള്ള ഭീമമായ ചിലവ് വഹിച്ചത്. വെള്ളം നിറച്ച ഒരു വലിയ ബാർജിലേക്ക് (Barge) തിമിംഗലത്തെ കയറ്റിയായിരുന്നു രക്ഷാപ്രവർത്തനം. തുടർന്ന് ഡെൻമാർക്കിന്റെ വടക്കേ അറ്റം വഴി 200 നോട്ടിക്കൽ മൈൽ അകലെയുള്ള വടക്കൻ കടലിൽ (North Sea) എത്തിച്ച് സ്വതന്ത്രമാക്കി.
അഞ്ചാമത്തെ ശ്രമത്തിലാണ് രക്ഷാപ്രവർത്തനം വിജയിച്ചത്. ഇത്രയും വലിയൊരു സസ്തനിയെ ബാർജ് ഉപയോഗിച്ച് മാറ്റുന്നത് ഏറ്റവും സങ്കീർണ്ണമായ നീക്കമായിരുന്നു. ടിമ്മിയെ കാണാൻ ആയിരക്കണക്കിന് ആളുകൾ ബീച്ചിൽ തടിച്ചുകൂടുകയും മാധ്യമങ്ങൾ തത്സമയ അപ്‌ഡേറ്റുകൾ നൽകുകയും ചെയ്തിരുന്നു. വടക്കൻ കടലിൽ വിട്ടയച്ചപ്പോൾ തിമിംഗലം നീന്തിപ്പോയെങ്കിലും, അത് എത്രത്തോളം കാലം അതിജീവിക്കുമെന്ന കാര്യത്തിൽ വിദഗ്ധർക്ക് സംശയമുണ്ട്. ആഴ്ചകളോളം നീണ്ടുനിന്ന പട്ടിണിയും അസുഖങ്ങളും ടിമ്മിയെ വളരെയധികം തളർത്തിയെന്നാണ് നിരീക്ഷകർ പറയുന്നത്.










0 comments