ബ്ലേഡ് വിവാദം മറയ്ക്കാൻ പൊലീസിന്റെ പകപോക്കൽ
എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറിയെ വഴിയിൽ തടഞ്ഞ് അറസ്റ്റ്

തിരുവനന്തപുരം
എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി എം എ നന്ദനെ സ്‌കൂട്ടറിൽ സഞ്ചരിക്കവേ അപകടകരമായി വാഹനം തടഞ്ഞ് അറസ്റ്റ് ചെയ്‌ത് പൊലീസ്. സെക്രട്ടറിയറ്റ് മാർച്ചിൽ പങ്കെടുത്ത വിദ്യാർഥികളുടെ ദേഹത്ത് ബ്ലേഡുകൊണ്ട് മുറിവേൽപ്പിച്ചതായി ആരോപണം നേരിടുന്ന പൊലീസ് പകപോക്കലിന്റെ ഭാഗമായാണ് എസ്‌എഫ്‌ഐ നേതാവിനെ പിടികൂടിയത്. തിങ്കൾ വൈകിട്ട് മേട്ടുക്കടയിൽവച്ചാണ് മഫ്‌തിയിൽ ഒളിച്ചുനിന്ന പൊലീസ് വാഹനം നിർത്തിച്ച് അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ 24നാണ് ഐഎച്ച്‌ആർഡി ഫീസ് വർധനയ്ക്കെതിരെ എസ്‌എഫ്‌ഐ സെക്രട്ടറിയറ്റ് മാർച്ച് സംഘടിപ്പിച്ചത്. ഇതിനിടെ പ്രവർത്തകരുടെ ദേഹത്ത് ബ്ലേഡ് കൊണ്ട് മുറിവേറ്റിരുന്നു. ഇത് പുറത്തറിഞ്ഞതോടെ എസ്‌എഫ്‌ഐ പ്രവർത്തകരാണ് ബ്ലേഡ് കൊണ്ടുവന്നതെന്ന് പൊലീസ് കഥ ചമച്ചു. ദൃശ്യങ്ങൾ കൈയിലുണ്ടെന്ന് അവകാശപ്പെട്ടാണ് പൊലീസ് ക്രൂരത വിദ്യാർഥികളുടെ തലയിൽ വയ്ക്കാൻ ശ്രമിച്ചത്. ദൃശ്യങ്ങൾ പുറത്തുവിടാൻ എസ്‌എഫ്‌ഐ വെല്ലുവിളിച്ചിരുന്നു. മാധ്യമങ്ങളും പൊലീസ് കാമറയും സിസിടിവിയും ഉണ്ടായിട്ടും എസ്‌എഫ്‌ഐക്കാർ ബ്ലേഡ് ഉപയോഗിക്കുന്ന ദൃശ്യങ്ങൾമാത്രം പൊലീസിനോ മറ്റാർക്കുമോ പുറത്തുവിടാൻ കഴിഞ്ഞില്ല. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ സെക്രട്ടറി എം എ നന്ദൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. അതിൽ ഒരു നടപടിയും സ്വീകരിക്കാതെയാണ് പൊലീസ് നന്ദനെ അറസ്റ്റ് ചെയ്‌തത്. എസ്‌എഫ്‌ഐ പ്രവർത്തകർ സെക്രട്ടറിയറ്റിനുമുന്പിൽ എത്തിയതുമുതൽ സമരം അവസാനിക്കുന്നതുവരെയുള്ള എല്ലാ ദൃശ്യങ്ങൾ സഹിതം തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലും എസ്‌എഫ്‌ഐ ഹർജി ഫയൽ ചെയ്‌തിരുന്നു.










0 comments