print edition എസ്‌ഐആർ പൗരത്വം അളക്കാനുള്ളതല്ല; പിണറായി വിജയൻ

തിരുവനന്തപുരം: ടെലിഗ്രാഫ് പത്രത്തിന്റെ മുൻഎഡിറ്റർ ആർ രാജഗോപാലിന്റെ പാസ്‌പോർട്ട് പുതുക്കൽ അപേക്ഷ നിരസിച്ച കേന്ദ്രസർക്കാർ നടപടി ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
പശ്‌ചിമ ബംഗാളിൽ വോട്ടർപട്ടിക തീവ്രപരിശോധനയിലാണ് രാജഗോപാലിനെ വോട്ടർപട്ടികയിൽനിന്ന് നീക്കിയത്. ബംഗാളിലെ 27 ലക്ഷം പൗരന്മാർക്കൊപ്പം പേരുവെട്ടപ്പെട്ട രാജഗോപാൽ ട്രിബ്യൂണലിൽ അപ്പീൽ നൽകിയിരുന്നു. അമേരിക്കയിൽ നടന്ന മകളുടെ വിവാഹത്തിൽ അദ്ദേഹത്തിന് പങ്കെടുക്കാനായില്ല.
ലോകം അറിയുന്ന പത്രാധിപർക്ക് ഇതാണ് അനുഭവമെങ്കിൽ സാധാരണക്കാരായ പൗരന്മാരുടെ സ്ഥിതി എന്തായിരിക്കും. ബിജെപിയുടെ കടുത്ത വിമർശകൻ എന്ന നിലയിലായിരിക്കും രാജഗോപാൽ പ്രതികാര നടപടിക്ക് ഇരയായത്. ഇതോടൊപ്പം വിഭാഗീയ സമീപനത്തോടെ, സാധാരണക്കാരായ പൗരന്മാരെ തെരഞ്ഞുപിടിച്ച് എസ്ഐആറിലൂടെ പുറത്താക്കുകയാണ്.
വിഭജന ഹിന്ദുത്വ അജൻഡ മുന്നോട്ടുകൊണ്ടുപോകാനുള്ള ഉപകരണമായി എസ്ഐആർ മാറി. പൗരത്വം നിർണയിക്കേണ്ടത് എസ്ഐആറിന്റെ അടിസ്ഥാനത്തിലല്ലെന്നത് ഉറപ്പാക്കണം. പൗരന്മാരുടെ ജീവിതവും അവകാശങ്ങളും ചവിട്ടിമെതിപ്പെടുമ്പോൾ നിശബ്ദരായിക്കാനാവില്ല. ജനാധിപത്യത്തെ വിലമതിക്കുന്ന എല്ലാവരും ഇതിനെതിരെ പ്രതിഷേധിക്കണമെന്നും പിണറായി ഫെയ്‌സ് ബുക്കിൽ കുറിച്ചു.











0 comments