പനിച്ചൂട് ഉയര്‍ന്നുതന്നെ: ഡെങ്കിയും വര്‍ധിച്ചു

ചേരാനല്ലൂരില്‍ ദേശീയപാത 66ന്റെ വശങ്ങളില്‍ തള്ളിയ മാലിന്യം
കൊച്ചി
ജില്ലയില്‍ വീണ്ടും പനിബാധിതരുടെ എണ്ണത്തില്‍ വര്‍ധന. തിങ്കളാഴ്ച പനിബാധിച്ചവരുടെ എണ്ണം വീണ്ടും ആയിരം കടന്നു. 1061 പേരാണ് പുതുതായി രോഗബാധിതരായത്. ജില്ലയില്‍ ഈ മാസം പനിബാധിച്ചവരുടെ എണ്ണം 25,780 ആയി.
ഡെങ്കിപ്പനി കഴിഞ്ഞമാസത്തെ അപേക്ഷിച്ച് വര്‍ധിച്ചിട്ടുണ്ട്. ഡെങ്കിലക്ഷണവുമായെത്തിയ 785 പേരില്‍ 296 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മേയിൽ 142 പേര്‍ക്കുമാത്രമാണ് ഡെങ്കി ബാധിച്ചത്. ഈ മാസം ഡെങ്കി ബാധിച്ച് രണ്ടുമരണവും ജില്ലയില്‍ ഉണ്ടായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരുന്ന മലേഷ്യന്‍ സ്വദേശിയും ഊന്നുകല്‍ ഉപ്പുകുളം സ്വദേശിനിയുമാണ് മരിച്ചത്. ജില്ലയില്‍ ഏതാണ്ടെല്ലായിടത്തും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ജില്ലയിലെ മഴക്കാലപൂര്‍വ ശുചീകരണം പാളിയതാണ് രോഗവ്യാപനത്തിനുകാരണം. പൊതുഇടങ്ങളിലെ മാലിന്യം നീക്കം ചെയ്യുന്നതില്‍ തദ്ദേശസ്ഥാപനങ്ങള്‍ വന്‍വീഴ്ചയാണ് വരുത്തിയിരിക്കുന്നത്. ഇടയ്ക്കിടെ പെയ്യുന്ന മഴയില്‍ വെളളം കെട്ടിക്കിടന്ന് കൊതുക് അനിയന്ത്രിതമായി പെരുകുന്നുണ്ട്. ജില്ലയില്‍ മൂന്ന് ദിവസം ഡ്രൈഡേ നടത്തിയിട്ടും അതിനുശേഷവും എലിപ്പനിമരണവും ഡെങ്കിമരണവും ഉണ്ടായി. എറണാകുളം നഗരത്തിലെ പല ഇടങ്ങളിലും മാലിന്യം മഴയില്‍ അഴുകി ചീഞ്ഞു നാറുന്നുണ്ടെങ്കിലും കോര്‍പറേഷന്‍ തിരിഞ്ഞുനോക്കുന്നില്ല. പഞ്ചായത്ത്, മുനിസിപ്പാലിറ്റി പ്രദേശത്തും സ്ഥിതി മറിച്ചല്ല. ചേരാനല്ലൂര്‍ പഞ്ചായത്തില്‍ എന്‍എച്ച് 66 കടന്നുപോകുന്ന പ്രദേശത്ത് പാതയ്ക്കിരുവശവും മാലിന്യം നിറയുകയാണ്.











0 comments