ടെക്‌സസിൽ മിന്നൽപ്രളയം: മരണസംഖ്യ 27 ആയി

ടെക്‌സസ്: അമേരിക്കയിലെ ടെക്‌സസിൽ കനത്തനാശം വിതച്ച മിന്നൽ പ്രളയത്തിൽ 27 മരണം. ഗ്വാഡലൂപ് നദിക്കരയിലുള്ള ഹണ്ട് എന്ന ചെറുപട്ടണത്തിൽ നടന്ന വേനൽകാല ക്യാമ്പിൽ പങ്കെടുത്ത 27 പെൺകുട്ടികളടക്കം നിരവധി പേരെ കാണാതായി. തിരച്ചിലും രക്ഷാപ്രവർത്തനവും പുരോഗമിക്കുന്നു. മരണസംഖ്യ ഗണ്യമായി ഉയർന്നേക്കും.
ടെക്‌സസ് ഹിൽ കൺട്രി പ്രവിശ്യയിലാണ് മണിക്കൂറുകൾക്കകം കനത്ത മഴയുണ്ടായത്. കെർ കൗണ്ടിയിലുണ്ടായ തീവ്രമഴയിൽ ഗ്വാഡലൂപ് കരകവിഞ്ഞു. 45 മിനിറ്റിൽ ജലനിരപ്പ് 26 അടി ഉയർന്നു. മൂന്ന് മുതൽ ആറുവരെ ഇഞ്ച് മഴ പെയ്യുമെന്നായിരുന്നു കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. എന്നാൽ 10 ഇഞ്ച് (ഏകദേശം 254 മില്ലീമീറ്റർ) മഴയാണ് പെയ്‌തത്. ഹണ്ട് പട്ടണത്തിൽ മൂന്നുമണിക്കൂറിൽ പെയ്‌തത് ആറര ഇഞ്ച് മഴ. ഇവിടെ 100 വർഷത്തിനിടെ ലഭിക്കുന്ന ഏറ്റവും കൂടുതൽ മഴയാണിത്. പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നില്ല.
ബോട്ടിലും ഹെലികോപ്ടറിലുമായി രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ടെക്‌സസ് ഗവർണർ ഗ്രെഗ് എബട്ട് അറിയിച്ചു. 237 പേരെ രക്ഷിച്ചു. വീടുകളും വാഹനങ്ങളും മരങ്ങളും വെള്ളത്തിൽ ഒഴുകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പലയിടത്തും വൈദ്യുതി മുടങ്ങി. റോഡുകൾ തകർന്നു. അമേരിക്കയിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനിടെയാണ് കനത്ത കനത്ത മഴയും പ്രളയവും. ടെക്‌സസിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ റദ്ദാക്കി. ഞെട്ടിപ്പിക്കുന്ന ദുരന്തമാണിതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു.
0 comments