കുർദ് സിറയൻ സേനകൾ ലയിക്കുന്നു

ദമസ്‌കസ്: സിറിയൻ ദേശീയ സൈന്യവും കുർദിഷ് നേതൃത്വത്തിലുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സസും (SDF) പരസ്പരം ലയിക്കുന്നു. കുർദ് കമാൻഡറുമായി സിറിയൻ സർക്കാർ പ്രതിനിധികൾ ഞായറാഴ്ച ഇത് സംബന്ധിച്ച് ചർച്ച നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട് ചെയ്തു. ചർച്ചകൾ പ്രാരംഭ ഘട്ടത്തിലാണ്.
കുർദിഷ് എസ് ഡി എഫിനെ ഒരു ഏകീകൃത യൂണിറ്റായി നിലനിർത്തിക്കൊണ്ട് സൈന്യത്തിൽ ഉൾപ്പെടുത്തണമോ, അതോ സേനയെ പിരിച്ചുവിട്ട് അംഗങ്ങളെ വ്യക്തിഗതമായി സിറിയൻ സൈന്യത്തിൽ ഉൾപ്പെടുത്തണമോ എന്നതാണ് പ്രധാന തർക്കവിഷയം. കമാൻഡർ മസ്ലൂം അബ്ദിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ദമസ്‌കസിൽ സർക്കാർ ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തിയത്.
ഇടക്കാല പ്രസിഡന്റ് അഹമ്മദ് അൽ-ഷാറയുടെ നേതൃത്വത്തിലുള്ള സിറിയൻ ഭരണകൂടം നേരത്തെ തന്നെ ഇതിനുള്ള നീക്കം ആരംഭിച്ചിരുന്നു. കുർദിഷ് സേന വടക്കുകിഴക്കൻ സിറിയയിലെ വലിയ പ്രദേശങ്ങളുടെ നിയന്ത്രണം കയ്യാളുന്നുണ്ട്. ഇവർക്ക് അമേരിക്ക പിന്തുണ നൽകുകയും ചെയ്യുന്നു.
എസ്ഡിഎഫ് ഒരു ഘടകമായി സിറിയൻ സൈന്യത്തിൽ ചേരുന്നതിനെ തുർക്കി ശക്തമായി എതിർക്കുന്നുണ്ട്. കുർദിസ്ഥാനി വർക്കേഴ്സ് പാർട്ടി (PKK)യുമായി എസ്ഡിഎഫിന് ബന്ധമുണ്ടെന്നതാണ് കാരണം. തുർക്കിയിൽ ദീർഘകാലമായി സായുധ പോരാട്ടം നടത്തുന്ന സംഘമാണ് പികെക.
ഡിസംബർ അവസാനം തുർക്കിയുടെ വിദേശകാര്യ മന്ത്രി സിറിയ സന്ദർശിച്ചപ്പോൾ വടക്കൻ നഗരമായ അലപ്പോയിൽ സർക്കാർ സുരക്ഷാസേനയും എസ്ഡിഎഫ് യോദ്ധാക്കളും തമ്മിൽ ഏറ്റുമുട്ടലുകൾ നടന്നിരുന്നു.










0 comments