ഹോർമൂസ് പ്രതിസന്ധി നീങ്ങുന്നു: എണ്ണ ഉൽപ്പാദനം വര്‍ധിക്കും; ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ആശ്വാസം

പ്രതീകാത്മക ചിത്രം
ലണ്ടന്‍: ഹോർമൂസ് കടലിടുക്ക് അടച്ചുപൂട്ടിയതിനെ തുടർന്ന് ആഗോള എണ്ണ വിപണിയിലുണ്ടായ തടസ്സങ്ങൾ, കടലിടുക്ക് തുറക്കുന്നതോടെ ഘട്ടംഘട്ടമായി പരിഹരിക്കപ്പെടുമെന്ന് അന്താരാഷ്ട്ര ഊർജ്ജ ഏജൻസി. ലോക എണ്ണ വിപണി ക്രമേണ കരകയറുകയും 2027 ൽ ഗണ്യമായ മിച്ചത്തിലേക്ക് എത്തുകയും ചെയ്യുമെന്ന് അന്താരാഷ്ട്ര ഊർജ്ജ ഏജൻസി വ്യക്തമാക്കി. ബുധനാഴ്ച പുറത്തിറക്കിയ പ്രതിമാസ എണ്ണ വിപണി റിപ്പോർട്ടിലാണ് ഏജൻസി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
അമേരിക്കയും ഇറാനും തമ്മിൽ മൂന്ന് മാസമായി നിലനിന്നിരുന്ന യുദ്ധം അവസാനിപ്പിക്കാൻ ധാരണയായ പശ്ചാത്തലത്തിലാണ് ഈ വിലയിരുത്തൽ. കരാറിന്റെ ഭാഗമായി ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കാനും അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം നീക്കാനും തീരുമാനമായിട്ടുണ്ട്.
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ വിതരണ തടസ്സത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. യുദ്ധസമയത്ത് പ്രതിദിനം 14 മില്യൺ ബാരലിലധികം എണ്ണയുടെ വിതരണമാണ് മിഡിൽ ഈസ്റ്റിൽ തടസ്സപ്പെട്ടിരുന്നത്. അമേരിക്കൻ ഉപരോധം നീങ്ങുന്നതോടെ ഇറാന്റെ എണ്ണ കയറ്റുമതി പൂർണ്ണതോതിൽ പുനരാരംഭിക്കാൻ സാധിക്കും.
ഇത് ഗൾഫ് മേഖലയിലെ മൊത്തത്തിലുള്ള എണ്ണ ഉൽപ്പാദനം വർധിപ്പിക്കും.
ഒപെക് രാജ്യങ്ങളും തങ്ങളുടെ ഭാവി ഉൽപ്പാദന നയങ്ങൾ പുനഃപരിശോധിക്കാൻ ഒരുങ്ങുകയാണ്. വിപണിയിൽ എണ്ണയുടെ ലഭ്യത പെട്ടെന്ന് വർധിക്കുന്നത് വില ഇനിയും ഇടിയാൻ കാരണമായേക്കുമെന്ന ആശങ്ക ചില ഉൽപ്പാദക രാജ്യങ്ങൾക്കുണ്ട്. എങ്കിലും എണ്ണ ഇറക്കുമതി രാജ്യങ്ങൾക്ക് നിലവിലെ വിലക്കുറവ് വലിയ സാമ്പത്തിക ആശ്വാസം നൽകും.
അമേരിക്കൻ ഉപരോധം മാറുന്നതോടെ ഇറാനും മറ്റ് ഗൾഫ് രാജ്യങ്ങളും വൻതോതിൽ എണ്ണ ഉൽപ്പാദിപ്പിച്ച് വിപണിയിലെത്തിക്കും. വിപണിയിൽ എണ്ണ സുലഭമാകുന്നതോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വളരെ താഴേക്ക് പോകും. ഇത് ഇന്ത്യ ഉൾപ്പെടെയുള്ള എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് വലിയ സാമ്പത്തിക ആശ്വാസം നൽകുകയും പെട്രോൾ, ഡീസൽ വില കുറയാൻ കാരണമാകുകയും ചെയ്യും. യുദ്ധസമയത്ത് തീർന്നുപോയ തങ്ങളുടെ അടിയന്തിര എണ്ണശേഖരം കുറഞ്ഞ വിലയ്ക്ക് വാങ്ങി സംഭരിക്കാൻ രാജ്യങ്ങൾക്ക് സാധിക്കും.
2027 ഓടെ ആഗോള എണ്ണ വിതരണത്തിൽ പ്രതിദിനം 8 മില്യൺ ബാരലിന്റെ വർധനയുണ്ടാകുമെന്നാണ് അന്താരാഷ്ട്ര ഊർജ്ജ ഏജൻസി പ്രവചിക്കുന്നത്. എന്നാൽ ഇതേ കാലയളവിൽ എണ്ണയുടെ ആവശ്യകതയിൽ പ്രതിദിനം 2 മില്യൺ ബാരലിന്റെ വർധനവ് മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ.
വിതരണവും ആവശ്യകതയും തമ്മിലുള്ള ഈ വലിയ അന്തരം, വിപണിയിൽ പ്രതിദിനം 5 മില്യൺ ബാരലിലധികം എണ്ണ മിച്ചം വരാൻ കാരണമാകും. ഈ സാഹചര്യം യുദ്ധകാലത്ത് കുറഞ്ഞുപോയ എണ്ണശേഖരം പുനഃസ്ഥാപിക്കാനും തന്ത്രപ്രധാനമായ പുതിയ കരുതൽ ശേഖരം നിർമ്മിക്കാനും രാജ്യങ്ങൾക്ക് മികച്ച അവസരമൊരുക്കുമെന്നും അന്താരാഷ്ട്ര ഊർജ്ജ ഏജൻസി തങ്ങളുടെ റിപ്പോർട്ടിൽ കൂട്ടിച്ചേർത്തു.










0 comments