ജപ്പാനിൽ പ്രമുഖ കമ്പനിയിൽ ഉയർന്ന ശമ്പളത്തോടെ ജോലി; യുവതിയിൽ നിന്ന് 1.63 ലക്ഷം തട്ടിയ സംഘം പിടിയില്‍

ന്യൂഡൽഹി : ജപ്പാനിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സൈബർ സംഘവുമായി ബന്ധമുള്ള രണ്ട് പേരാണ് പിടിലായിരിക്കുന്നതെന്ന് ഡൽഹി പൊലീസ് അറിയിച്ചു.
ജപ്പാനിലെ പ്രമുഖ കമ്പനിയിൽ ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്ത് ഡൽഹി സ്വദേശിയായ യുവതിയിൽ നിന്ന് 1.63 ലക്ഷം തട്ടിയെടുത്ത കേസിലാണ് ഉത്തർപ്രദേശിലെ ബറേലിയിൽ നിന്ന് യുവാക്കളെ അറസ്റ്റിലായത്. സോഷ്യൽമീഡിയയിലൂടെയാണ് തട്ടിപ്പ് സംഘം സ്ത്രീകളിലേക്കെത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുവതികളുടെ വിശ്വാസം പിടിച്ചുപറ്റിയതിന് ശേഷം രജിസ്ട്രേഷൻ ഫീസ്, വിസ പ്രോസസിങ് ഫീസ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ ചാർജ് തുടങ്ങി പല തവണയായി പണം തട്ടുകയാണ് സംഘത്തിന്റെ രീതി.
പണം കൈപ്പറ്റിയ ശേഷം പ്രതികൾ വ്യാജ രേഖകളും ഓഫർ ലെറ്ററുകളും അയച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ പിന്നീട് പ്രതികളുമായി ബന്ധപ്പെടാൻ കഴിയാതെ വന്നതോടെയാണ് യുവതിക്ക് സംശയം തോന്നിയത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയും തുടർന്ന് നടത്തിയ ഓപ്പറേഷനിൽ പ്രതികളെ കണ്ടെത്തുകയുമായിരുന്നു. സമാനരീതിയിൽ സംഘം പലരെയും കബളിപ്പിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി.










0 comments