ad
Deshabhimani

ശ്രീലങ്കൻ ജയിൽ കലാപം: മരണസംഖ്യ 28 ആയി; ഗാല്ലെയിലെ പഴയ ആശുപത്രി പുതിയ ജയിലാക്കും

srilanka jail attack
വെബ് ഡെസ്ക്

Published on Jul 08, 2026, 08:57 PM | 2 min read

കൊളംബോ : നെഗോംബോ ജയിലിലുണ്ടായ രണ്ടുദിവസം നീണ്ടുനിന്ന തടവുകാരുടെ മാരകമായ കലാപത്തെ തുടർന്ന് ഗാല്ലെയ്ക്ക് സമീപമുള്ള ഉപേക്ഷിക്കപ്പെട്ട ഒരു ആശുപത്രി പുതിയ ജയിൽ സമുച്ചയമാക്കാനുള്ള നടപടികൾ ശ്രീലങ്കൻ ഭരണകൂടം ആരംഭിച്ചു. ജൂലൈ 5, 6 തീയതികളിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ മരണസംഖ്യ 28 ആയി ഉയർന്നു. മയക്കുമരുന്നിനെച്ചൊല്ലി തടവുകാർക്കിടയിലെ രണ്ട് എതിർ ഗ്രൂപ്പുകൾ തമ്മിലുണ്ടായ തർക്കമായിരുന്നു ഈ അക്രമസംഭവങ്ങൾക്ക് കാരണം.


ജയിലുകളിലെ കടുത്ത സ്ഥലപരിമിതിയും തടവുകാരുടെ അമിത എണ്ണവുമാണ് സംഘർഷം യഥാസമയം നിയന്ത്രിക്കാൻ കഴിയാതെ പോയതിന് പ്രധാന കാരണമെന്ന് അധികൃതർ വ്യക്തമാക്കി. പരിക്കേറ്റ് ചികിത്സയിലായിരുന്ന ജയിൽ ഉദ്യോഗസ്ഥൻ ബുധനാഴ്ച മരണപ്പെട്ടതോടെയാണ് മരണസംഖ്യ 28 ആയത്. ഗാല്ലെയുടെ പ്രാന്തപ്രദേശമായ മഹാമോദരയിൽ പുതിയ ജയിൽ സ്ഥാപിക്കുന്നതിനായി നീതിന്യായ മന്ത്രി ഹർഷന നാനായക്കാര ചൊവ്വാഴ്ച 2496/10 എന്ന നമ്പരിൽ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. 2004ലെ സുനാമിയിൽ തകർന്നതിനെത്തുടർന്ന് ഉപേക്ഷിക്കപ്പെട്ട നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ആശുപത്രിയാണ് മഹാമോദരയിൽ ഉണ്ടായിരുന്നത്. ഈ പുതിയ ജയിൽ പൂർണസജ്ജമാകാൻ കുറച്ചു സമയമെടുക്കുമെന്ന് അധികൃതർ പറഞ്ഞു.


കൊളംബോയിൽ നിന്നും ഏകദേശം 35 കിലോമീറ്റർ വടക്കുള്ള തീരദേശ നഗരമായ നെഗോംബോയിലെ ജയിലിൽ, 700 പേരെ പാർപ്പിക്കാനുള്ള ശേഷി മാത്രമുള്ള സ്ഥാനത്ത് കലാപം നടക്കുന്ന സമയത്ത് 2,400ഓളം തടവുകാരുണ്ടായിരുന്നതായി തടവുകാരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന ഒരു സംഘടന വെളിപ്പെടുത്തി. നിലവിൽ ഇവിടെനിന്നും 700ലധികം തടവുകാരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മറ്റ് നാല് ജയിലുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ദ്വീപ് രാഷ്ട്രത്തിലെ ആകെയുള്ള 60 ജയിൽ സ്ഥാപനങ്ങളിലായി നിലവിൽ 42,000ത്തിലധികം തടവുകാരുണ്ടെന്നും എന്നാൽ ഇവയുടെ ആകെ സംഭരണശേഷി 11,000 മാത്രമാണെന്നും ശ്രീലങ്കൻ ജയിൽ വകുപ്പ് മാധ്യമ വക്താവ് ചാമിക ഗജനായകെ വാർത്താലേഖകരോട് പറഞ്ഞു.


ശ്രീലങ്കൻ ജലാതിർത്തിയിൽ നിയമവിരുദ്ധമായി മീൻപിടിച്ചതിന് ജയിലിലായിരുന്ന 12 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ സഹായത്തോടെ സുരക്ഷിതമായി മാറ്റിയതായി തടവുകാരുടെ അവകാശ സംഘടന അറിയിച്ചു.


അക്രമത്തിൽ 70കാരനായ ഒരു ഇന്ത്യൻ തടവുകാരൻ കൊല്ലപ്പെട്ടതായും സംഘടന അവകാശപ്പെട്ടെങ്കിലും മരിച്ചവരിൽ വിദേശ തടവുകാർ ആരുമില്ലെന്ന് സർക്കാർ ഔദ്യോഗികമായി നിഷേധിച്ചു. കലാപത്തിൽ ഏകദേശം 10 കോടിയിലധികം ശ്രീലങ്കൻ രൂപയുടെ നാശനഷ്ടം ഉണ്ടായതായി ഉദ്യോഗസ്ഥർ കണക്കാക്കുന്നു. ജയിലിലെ സിസിടിവി ക്യാമറകൾ, ബോഡി സ്കാനറുകൾ, മരുന്ന് സൂക്ഷിക്കുന്ന മുറി, പ്രധാന സ്റ്റോർ, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് എന്നിവ പൂർണ്ണമായും തകർക്കപ്പെട്ടിട്ടുണ്ട്. നെഗോംബോ അക്രമത്തിന്റെ പശ്ചാത്തലത്തിൽ ജയിൽ സംവിധാനത്തിലുടനീളം നേരിടുന്ന കടുത്ത സ്ഥലപരിമിതി പരിഹരിക്കാനാണ് മഹാമോദരയിൽ പുതിയ ജയിൽ തുറക്കാനുള്ള അടിയന്തര നീക്കം ശ്രീലങ്ക നടത്തുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home