ഉത്തരാഖണ്ഡിൽ 13 വയസ്സുകാരിയെ ലഹരിമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗർ ജില്ലയിൽ 13 വയസ്സുകാരിയെ ലഹരിമരുന്ന് നൽകി ഹോട്ടലിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രുദ്രപൂർ കോട്‌വാലി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പൊലീസ് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ജൂലൈ 6-നാണ് സംഭവം. അയൽപക്കത്തെ സുഹൃത്തിനൊപ്പം വാട്ടർ പാർക്ക് സന്ദർശിക്കാൻ വീട്ടിൽ നിന്നിറങ്ങിയതായിരുന്നു പെൺകുട്ടി. മെഡിസിറ്റി ഹോസ്പിറ്റലിന് സമീപം ഓട്ടോറിക്ഷയ്ക്കായി കാത്തുനിൽക്കുന്നതിനിടെ സുഹൃത്തിന്റെ പരിചയക്കാരനായ ഒരാൾ മോട്ടോർ സൈക്കിളിലെത്തി. ഇയാൾ പെൺകുട്ടിയെ സുഹൃത്തിൽ നിന്ന് നിർബന്ധപൂർവ്വം മാറ്റി ലാൽപൂർ ടോൾ പ്ലാസയ്ക്ക് സമീപമുള്ള ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇയാളുടെ ഒരു മുതിർന്ന ബന്ധുവിനും സംഭവത്തിൽ പങ്കുണ്ടെന്ന് പരാതിയിൽ പറയുന്നു.
ഹോട്ടലിലെത്തിച്ച പെൺകുട്ടിക്ക് ലഹരിമരുന്ന് കലർത്തിയ ശീതളപാനീയം നൽകി അബോധാവസ്ഥയിലാക്കിയ ശേഷമാണ് പീഡിപ്പിച്ചത്. തുടർന്ന് മറ്റ് രണ്ട് മൂന്ന് പേരെക്കൂടി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പെൺകുട്ടിയെ ക്രൂരമായി അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. രാത്രി മുഴുവൻ ഹോട്ടലിൽ തടഞ്ഞുവെച്ച പെൺകുട്ടിയെ അടുത്ത ദിവസം രാവിലെയാണ് പുറത്തുവിട്ടത്. തുടർന്ന് സമീപത്തെ കടയിലെ ഫോൺ ഉപയോഗിച്ച് പെൺകുട്ടി അമ്മയെ വിവരമറിയിക്കുകയായിരുന്നു. ശാസ്ത്രീയ തെളിവുകളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.











0 comments