കള്ളപ്പണം വെളുപ്പിക്കലിൽ അന്വേഷണം: 440 കോടിയുള്ള തൃണമൂലിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

കൊൽക്കത്ത: തൃണമുൽ കോൺഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് (ഇ ഡി) മരവിപ്പിച്ചു. 440.42 കോടി രൂപ നിക്ഷേപമുള്ള എച്ച്ഡിഎഫ്‍സി ബാങ്കിലെ മൂന്ന് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ദുരൂഹമായ നിരവധി സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് നടപടിയെന്ന് ഇ ഡി അറിയിച്ചു
ദുരൂഹമായ സാമ്പത്തിക ഇടപാടുകൾ കള്ളപ്പണം വെളുപ്പിക്കലിന്റെ ഭാഗമാണോയെന്നാണ് ഇ ഡി അന്വേഷിക്കുന്നത്. സ്വകാര്യ വ്യോമയാന കമ്പനിയായ കെയർവെൽ ഏവിയേഷൻ, അതിന്റെ ഡയറക്ടർമാർ, ഒരു ഇലക്ടറൽ ട്രസ്റ്റ് എന്നിവരെ ലക്ഷ്യമിട്ട് കൊൽക്കത്തയിലും പരിസര പ്രദേശങ്ങളിലുമുള്ള അഞ്ച് സ്ഥലങ്ങളിൽ ഇ ഡി പരിശോധന നടത്തി. അന്വേഷണത്തിൽ, ഏകദേശം 160 കോടി രൂപ തൃണമൂലിന്റെ ബാങ്ക് അക്കൗണ്ടുകളിൽനിന്നും കെയർവെൽ ഏവിയേഷന്റെയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളിലേക്കും കൈമാറിയതായി കണ്ടെത്തി. 2023 ഏപ്രിൽ മുതൽ 2026 ജൂൺ വരെയുള്ള കാലയളവിലാണ് ഇത് നടന്നിട്ടുള്ളതെന്നും ഇ ഡി കണ്ടെത്തി.
തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും മറ്റൊരു മുതിർന്ന നേതാവും ഉപയോഗിച്ച ചാർട്ടേഡ് വിമാനങ്ങൾക്ക് ഫണ്ട് നൽകിയത് ദുരൂഹമായി പിരിച്ചെടുത്ത പണത്തിലൂടെയാണെന്ന് ആരോപിക്കുന്ന പരാതിയെ തുടർന്നാണ് ഇ ഡി അന്വേഷണം ആരംഭിച്ചത്. റെയ്ഡുകളോട് തൃണമൂൽ കോൺഗ്രസ് ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. നിലവിൽ കേസ് കൊൽക്കത്ത ഹൈക്കോടതിയുടെ പരിഗണനയിലാണ്.










0 comments